കണ്ണൂർ: ഇടതു സർക്കാരിന്റെ നമ്മുടെ കാർഷിക സംസ്കാരം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മുൻ കൃഷി മന്ത്രി കെപി മോഹനൻ പറഞ്ഞു. കൃഷി മൃഗസംരക്ഷണ മത്സ്യബന്ധന മേഖലകളിൽ സർക്കാർ മുന്നോട്ടുവച്ച ലളിതവും സമഗ്രവുമായ കർമപദ്ധതികൾ ഏറെ പ്രതീക്ഷ നൽകുന്നു.
ഇത് ഉൾക്കൊള്ളാൻ പരമ്പരാഗത കൃഷിക്കാർ മാത്രമല്ല, സകലരും തയ്യാറാകണമെന്നാണ് കാർഷികവൃത്തി കൈവിടാത്ത ഒരാളെന്ന നിലയിൽ എന്റെ അഭ്യർഥന. മനസ്സുവച്ചാൽ ആഹാരത്തിനുള്ള മുഴുവൻ വിഭവങ്ങളും നമ്മുടെ പുരയിടത്തിൽത്തന്നെ ഉണ്ടാക്കാം.
വീട്ടിൽ ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിലകൊടുത്തു വാങ്ങാറുള്ളൂ. ബാക്കിയെല്ലാം ഞാനും ഭാര്യയും വീട്ടിലുണ്ടാക്കുന്നു. വീട്ടിൽ പത്തു കോഴിയുണ്ടെങ്കിൽ ദിവസം അഞ്ചു മുട്ടയെങ്കിലും ഉറപ്പ്. രണ്ടു വീടുകളിൽ പശുക്കളെ വളർത്തിയാൽ വാർഡിലെ മിക്കവാറും വീടുകളിൽ ശുദ്ധമായ പാൽ കൊടുക്കാനാവും. മോര്, നെയ്യ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറമെ.
ചാണകവും മൂത്രവുംപോലും ഇപ്പോൾ വിലപിടിപ്പുള്ള ഉൽപ്പന്നങ്ങളാണ്. ഒരിക്കലും നഷ്ടം വരാത്ത മേഖലയാണ് മത്സ്യകൃഷി. വലിയ ചെലവുമില്ല. പക്ഷേ, ഇവയാക്കെ പ്രാവർത്തികമാകാൻ പ്രാദേശികതലത്തിൽ ആസൂത്രണവും കൃത്യമായ മോണിറ്ററിങ് സംവിധാനവും വേണം. കാർഷിക കർമസേനകളെ പുനരുജ്ജീവിപ്പിക്കുന്നത് ഗുണംചെയ്യുമെന്നും കെ പി മോഹനൻ പറഞ്ഞു.