സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് സാമന്ത അക്കിനേനിയെ മറ്റു ചിത്രങ്ങളിൽനിന്ന് ഒഴിവാക്കുന്നുവെന്ന വാർത്തയ്ക്കെതിരെ നടി അദിതി റാവു രംഗത്ത്. തമിഴ് ചിത്രം ’96’ തെലുങ്ക് പതിപ്പ് ‘ജാനു’വിൽ സാമന്തയായിരുന്നു നായിക. സംവിധായകൻ പ്രേംകുമാർ തന്നെ ഒരുക്കിയ ചിത്രത്തിന് എന്നാൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
ഇതിനെ തുടർന്ന് ചിത്രത്തിലെ നായകനായ ശർവാനന്ദിനൊപ്പമുള്ള സാമന്തയുടെ അടുത്ത ചിത്രം ‘മഹാസമുദ്ര’ത്തിൽനിന്ന് ഒഴിവാക്കിയെന്നായിരുന്നു വാർത്ത. ‘ആർഎക്സ് 100’ന് ശേഷം അജയ് ഭൂപതി ഒരുക്കുന്ന ചിത്രമാണിത്. പകരമെത്തുന്നത് അദിതി റാവുവാണെന്നും വാർത്തകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകൾക്കെതിരെ സാമന്തയെ പിന്തുണച്ചാണ് അദിതി രം?ഗത്ത് വന്നത്.
‘സിനിമ വിജയമോ പരാജയമോ ആയിക്കോട്ടെ, ഒരു അഭിനേതാവിന്റെ വിശ്വാസതയെ ചോദ്യം ചെയ്യാനാകില്ല. അതിനാൽത്തന്നെ ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കാനാകില്ല. ഒരു സംവിധായകനോ നിർമാതാവോ അവർ ആഗ്രഹിക്കുന്ന രീതിയിൽ അവർക്ക് ഉചിതമെന്നുതോന്നുന്ന രീതിയിൽ സിനിമയെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്താൻ അനുവദിക്കണം’- അദിതി ട്വിറ്ററിൽ കുറിച്ചു.
ആദ്യം സാമന്തയും ഭർത്താവ് നാഗ ചൈതന്യയും ‘മഹാസമുദ്ര’ത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, നാനി നായികനാകുന്ന ‘വി’യാണ് പുറത്തിറങ്ങാനുള്ള അദിതിയുടെ ചിത്രം. മണിരത്നം ചിത്രം ‘പൊന്നിൻ സെൽവൻ’, മലയാള ചിത്രം ‘സൂഫിയും സുജാത’യും, ‘ദ് ഗേൾ ഓൺ ദ് ട്രെയിൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും അദിതി ഭാഗമാണ്. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ നയൻ താരയ്ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത് സാമന്തയാണ്. ചിത്രത്തിൽ വിജയ് സേതുപതിയും മുഖ്യ കഥപാത്രമാണ്.