തൃശ്ശൂർ: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീതനിശയുടെ പേരിൽ നടന്ന പണമിടപാടുകളെ പറ്റി അന്വേഷിക്കണമെന്ന് സംഘാടകർ കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാന സംഘാടകരായ ആഷിഖ് അബു, റിമ കല്ലിങ്കൽ, ബിജിബാൽ, ഷഹബാസ് അമൻ, സിതാര കൃഷ്ണകുമാർ, കമൽ കെ എം, ശ്യാം പുഷ്ക്കരൻ, മധു നാരായണൻ എന്നിവരാണ് കത്തയച്ചത്.
കഴിഞ്ഞ വർഷം നവംബർ ഒന്നിന് അമ്പതോളം മുൻനിര സംഗീതജ്ഞർ പങ്കെടുത്ത കരുണ എന്ന മ്യൂസിക് കോൺസെർട് നടത്തിയിരുന്നു. ഫൗണ്ടേഷൻ അംഗങ്ങൾ സ്വന്തം ചെലവിൽ ആണ് പരിപാടി നടത്തിയത്. ആദ്യ പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം എന്ന ആശയം പൊതുവായി എടുത്തു. സ്പോൺസർമാരില്ലാതെ നടത്തിയ പരിപാടിയിൽനിന്ന് മുതൽമുടക്കിയ പണം കണ്ടെത്താൻ ഫൗണ്ടേഷന് കഴിഞ്ഞില്ല.
എന്നാൽ, വിഡിയോ പ്രക്ഷേപണം പോലുള്ള വരുമാന മാർഗങ്ങളിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കേണ്ട പണമടക്കം കണ്ടെത്താനുള്ള നടപടി പുരോഗമിക്കവേയാണ് തികച്ചും രാഷ്ട്രീയപ്രേരിതമായ ആക്രമണമുണ്ടായത്. എന്നാൽ, വിവാദങ്ങൾക്ക് അവസരമുണ്ടാക്കാതെ ഫൗണ്ടേഷൻ പണമടച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ പണമടയ്ക്കാനുള്ള നിയമപരമായ സമയം ഉണ്ടായിരുന്നു.
പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതുമുതലാണ് ചില കേന്ദ്രങ്ങളിൽനിന്ന് ആക്രമണം തുടങ്ങിയത്. പിന്നീട് അതൊരു വലിയ ആക്രമണമായി മാറി. യുക്തിരഹിതമായ ആരോപണങ്ങൾ ജനപ്രതിനിധികൾ അടക്കം ഉന്നയിച്ചു.
ഞങ്ങളുടെ അഭിമാനത്തെയും സൽപ്പേരിനെയും ആക്രമിക്കുന്ന അധമരാഷ്ട്രീയ ശൈലി ജനപ്രതിനിധികൾ കൂടി ഏറ്റെടുത്ത സ്ഥിതിക്ക്, കരുണ കോൺസെർട്ടിൽ നടന്ന പണമിടപാടുകളെപ്പറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണം. നിജസ്ഥിതി ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.