നെടുമ്പാശേരി: കെവിഡ് ഭീഷണിയിൽ വിദേശത്ത് നിന്നും പ്രവാസികൾ എത്തിത്തുടങ്ങുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിമാനത്താവളത്തിൽ ചർച്ച ആരംഭിച്ചു. ജില്ലാ ഭരണനേതൃത്വത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് വിമാനത്താവള കമ്പനിയുടെയും വിവിധ സുരക്ഷാ ഏജൻസികളുടെയും യോഗം ചേർന്നത്.
സബ്കലക്ടർ സ്നേഹിൽകുമാർ സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രവാസികളെ ക്വാറന്റിനിൽ പ്രവേശിപ്പിക്കുന്നതുസംബന്ധിച്ച നടപടികളാണ് ചർച്ച ചെയ്തത്. വിമാനത്താവളത്തിൽ എത്തുമ്പോൾമുതൽ ആരോഗ്യപ്രവർത്തകരുടെ അടുത്ത് റിപ്പോർട്ട് ചെയ്യുന്നതുവരെയുള്ള സംവിധാനം, ആരോഗ്യവകുപ്പ് തയ്യാറാക്കിയ ആപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുക.
ഇത് കാര്യക്ഷമമായി പ്രവർത്തിക്കാനായി വിമാനത്താവളപരിസരത്തെ വൈഫൈ ശേഷി വർധിപ്പിക്കും. വിവിധ പരിശോധനകൾക്കുമുമ്പായി വിദേശത്തുനിന്ന് വരുന്ന യാത്രക്കാർക്കായി പ്രത്യേക ഐസൊലേഷൻ ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ടെർമിനലിൽ യാത്രക്കാർ പാലിക്കേണ്ട അകലം അറിയാനായി എല്ലായിടത്തും മാർക്കിങ്ങും നടന്നുവരുന്നു.