കൊച്ചി: ഇതിനോടകം തന്നെ ലോകം മുഴുവൻ ചർച്ചയായ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തിൽ പ്രശംസ. അന്താരാഷ്ട്ര മാധ്യമമായ റഷ്യൻ ടെലിവിഷനിലാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാകുന്നുവെന്ന റിപ്പോർട്ട് സംപ്രേഷണം ചെയ്തിരിക്കുന്നത്.
കേരളത്തെ ‘മാതൃകാ സംസ്ഥാനം’ എന്നാണ് ചാനൽ വിശേഷിപ്പിച്ചത്. കൊവിഡ് രോഗവ്യാപനത്തിന്റെ ചങ്ങല മുറിക്കാൻ കേരളം തുടക്കം മുതൽ കിണഞ്ഞുപരിശ്രമിച്ചെന്ന് അവതാരക പറയുന്നു. 3.5 കോടി ജനങ്ങളുള്ള കേരളത്തിൽ അതിൽ തന്നെ ഭൂരിഭാഗവും സ്ത്രീകളായിട്ടുള്ള നാട്ടിലെ കൊവിഡ് പ്രതിരോധം മാതൃകാപരമാണെന്ന് ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് എഴുത്തുകാരനും ചരിത്രകാരനുമായി വിജയ് പ്രസാദ് വിശദീകരിക്കുന്നു.
ജനസംഖ്യയുടെ പകുതിയിൽ അധികം സ്ത്രീകൾ ഉള്ള നാടാണ് കേരളം. എടുത്തുപറയേണ്ടത് അതിൽ നല്ലൊരു ശതമാനം സ്ത്രീകളും കുടുംബശ്രീ എന്ന കൂട്ടായ്മയുടെ ഭാഗമാണ്. വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സർക്കാരും ആരോഗ്യമന്ത്രി കെകെ ശൈലജയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടങ്ങി. ട്രേഡ് യൂണിയനുകളും സന്നദ്ധസംഘടനകളും വനിതാ കൂട്ടായ്മകളും ഒരുമിച്ച് രംഗത്തിറങ്ങി.
ഫാന്റസിയായി രാഷ്ട്രീയത്തെ കാണുന്നവരല്ല, പകരം ശാസ്ത്രീയമായ രീതികൾ സ്വീകരിക്കുന്നവരാണ് കെകെ ശൈലജ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നും വിജയ് പ്രസാദ് പറയുന്നു. പൊതുജനങ്ങൾക്ക് വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വേഗത എടുത്ത് പറയേണ്ടതാണ്.
അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരും ജീവഹാനി ഉണ്ടായവരും വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധത്തിൽ മെച്ചപ്പെട്ട സംവിധാനങ്ങളുള്ളതും പിന്നോക്കം നിൽക്കുന്നതുമായ സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടെന്ന് ചാനൽ വിശദീകരിക്കുന്നു. കേരളം ഒരു കമ്യൂണിസ്റ്റ് സർക്കാരാണ് ഭരിക്കുന്നത്. ജനങ്ങളുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ രീതിയല്ല കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്നും വിജയ് പ്രസാദ് പറയുന്നു. ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിർബന്ധമുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ഇതിനായി വളരെ ലളിതമായ കാര്യമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു ആലോചിക്കുമ്പോൾ എളുപ്പമായിത്തോന്നാം. പക്ഷേ ലോകത്തൊരിടത്തും ഇങ്ങനെയൊരു ചിന്ത ഒരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെയും കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വാഷിംഗ്ടൺപോസ്റ്റിലും ദ ഗാർഡിയനിലും ബിബിസിയിലും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നിരുന്നു.