ജിദ്ദ: സൗദി അറേബ്യയിൽ മക്കയ്ക്കും മദീനക്കും പിന്നാലെ തലസ്ഥാനമായ റിയാദും ജിദ്ദയുമടക്കം കൂടുതൽ നഗരങ്ങളിലും ഗവർണറേറ്റുകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. റിയാദ്, ദമാം, തബൂക്ക്, ദഹ്റാൻ, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, തായിഫ്, ഖതീഫ്, അൽഖോബാർ എന്നീ ഗവർണറേറ്റുകളിലും കർഫ്യൂ നിലവിൽ വന്നു.
അനിശ്ചിത കാലത്തേക്കാണ് കർഫ്യൂ ചുമത്തിയത്.
ഈ മേഖലകളിൽ നിലവിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറായി ദീർഘിപ്പിച്ചത്. കർഫ്യൂ മേഖലകളിൽ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ട്. താമസിക്കുന്ന പ്രദേശം വിട്ട് സഞ്ചരിക്കാൻ പാടില്ല.
പുറത്തുള്ളവർ അവിടങ്ങളിലേക്ക് കടക്കാനും പാടില്ല. ഭക്ഷണം, വൈദ്യ സഹായം എന്നീ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. ഇത് താമസക്കാരൻ അവരുടെ പാർപ്പിട മേഖലയിൽ നിന്ന് തന്നെ വാങ്ങണം.
രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയ്ക്കാണ് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി. കാറിൽ ഡ്രൈവർ ഒഴികെ ഒരാളേ പാടുള്ളൂ. ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ്, ബാങ്ക്, മെയിന്റനൻസ് സർവിസസ്, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ അവശ്യ സേവന മേഖലയിലെ സ്ഥാപനങ്ങൾക്കും പ്ലമ്പിങ് ടെക്നീഷ്യന്മാർ, എയർകണ്ടീഷൻ ടെക്നീഷ്യന്മാർ എന്നിവരടക്കം ഈ മേഖലയിലെ ജോലിക്കാർക്കും കർഫ്യൂ ബാധകമല്ല.
ഏതൊക്കെ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നത് പ്രത്യേക സമിതി ചേർന്ന് അതത് സമയത്ത് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കയിലും മദീനയിലും മുഴുവൻ സമയ കർഫ്യൂ ചുമത്തിയത്.
കൊറോണവൈറസ് വ്യാപനം തടയാനായാണ് പുതിയ നടപടി.തിങ്കളാഴ്ച സൗദിയിൽ നാലു പേർ മരിക്കുകയും 220 പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ മരണം 38 ആയി ഉയർന്നു. ആകെ കോവിഡ് ബാധിതർ 2,605 ആയി ഉയർന്നു. തലസ്ഥാനമായ റിയാദ്, ജിദ്ദ, മക്ക എന്നിവടങ്ങളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്.