തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൽട്ടന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016 ൽ തൊഴിൽ പോർട്ടലുകളിൽ നൽകിയ ബയോഡേറ്റയിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്സുകൾ ചെയ്തത് എവിടെ നിന്നാണെന്നും വ്യക്തമല്ല.
മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റിൽ നൽകിയിരിക്കുന്നത്.
അതേസമയം, തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സില്ലാത്ത ജലന്തർ ഡോ. ബി ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്. ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്പേസ് പാർക്കിലെ ശമ്ബളം. എയർ ഇന്ത്യ സാറ്റ്സിലായിരുന്നപ്പോൾ 25,000 രൂപയായിരുന്നു ശമ്പളം.
സ്വപ്ന പത്താം ക്ലാസ് പാസായതായി അറിയില്ലെന്നാണ് സ്വപ്ന സുരേഷിന്റെ അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറയുന്നത്. ഈ വെളിപ്പെടുത്തൽ കൂടി വന്നതോടെ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും സംശയം ഉയരുകയാണ്. വ്യാജരേഖകൾ ഉപയോഗിച്ചാണോ ഉന്നത ജോലികൾ നേടിയത് എന്ന സംശയമാണ് ഉയരുന്നത്. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ കൺസൾട്ടന്റായി ഒരു ലക്ഷത്തിന് മുകളിലുള്ള ശമ്ബളത്തിൽ സ്വപ്നയെ നിയമിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
2019 നവംബറിൽ കോൺസുലേറ്റിലെ ജോലി മതിയാക്കി എങ്കിലും ആ ബന്ധം ശക്തമായിരുന്നു എന്നാണ് തെളിവുകൾ. 2019 ഡിസംബർ മൂന്നിന് കോൺസുലേറ്റിൽ നടന്ന യു എ ഇ യുടെ നാല്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സ്വപ്ന. ഇതിനു തെളിവായി കോൺസുലേറ്റിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളുമുണ്ട്.
കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്.
സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും. ഇതിനിടെ, സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്ബാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് വിവരം.