കൊച്ചി: മലയാള സിനിമാ സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സച്ചിയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോർട്ട്. തശൂർ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സയിലാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ ചെയ്തിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു.
രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് സച്ചിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ സേതു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സച്ചിയുടെ നില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും തൃശൂർ ജൂബിലി മിഷൻ ആശുപത്രി അധികൃതരും പ്രതികരിച്ചു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ഐ.സി.യുവിൽ വെന്റിലേറ്ററിലാണ് നിലവിലുള്ളത്. ഈ ആശുപത്രിയിൽ വെച്ചല്ല അദ്ദേഹത്തിന് സർജറി നടത്തിയത്. മറ്റൊരു ആശുപത്രിയിൽ വെച്ചാണ്. ഹൃദയാഘാതം സംഭവിച്ച ശേഷമാണ് ഇവിടേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനത്തിനും കുഴപ്പം സംഭവിച്ചിട്ടുണ്ട്. നിലവിൽ സിടി സ്കാൻ നടത്തുകയാണ’ തൃശൂർ ജൂബിലി മിഷൻ ആശുപത്രി അധികൃതർ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നടന്മാരായ പൃഥ്വിരാജും ബിജുമേനോനും അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്ന് സേതു പറഞ്ഞു. സച്ചിയുമായി നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയ വ്യക്തിയാണ് സേതു.
സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അനാർക്കലിയിലും അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജുമേനോനുമായിരുന്നു പ്രധാന താരങ്ങൾ. ഡ്രൈവിങ് ലൈസൻസ് രാമലീല, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്.
2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു.