കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് സംസ്ഥാനത്തേക്ക് കടക്കാൻ പാസ് വേണമെന്ന സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. അതിർത്തിയായ വാളയാറിൽ ഇന്നലെ വന്നു പാസില്ലാതെ കുടുങ്ങിയവർക്ക് പാസ് ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കി പാസ് ലഭ്യമാകുന്ന മുറയ്ക്ക് അവരെ സംസ്ഥാനത്തേക്ക് കടത്തിവിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കോയമ്പത്തൂർ ഗസ്റ്റ് ഹൌസിൽ കഴിയുന്നവരുടെ കാര്യത്തിലാണ് ഈ തീരുമാനം.
ഗർഭിണികൾ, പ്രായമായവർ, പത്ത് വയസ്സിൽ കുറവുള്ള കുട്ടികൾ തുടങ്ങിയവർക്ക് മുൻഗണന നൽകണം.ഇന്നലെ വന്നവർക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. ഇത് കീഴ്വഴക്കമാകാൻ അനുവദിയ്ക്കില്ല.ഇനി വരുന്നവർ പാസുമായി വന്നാൽ മാത്രമേ കടത്തിവിടാനാകൂ എന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു.
ലോക്ക് ഡൌണിന്റെ ഭാഗമായി സർക്കാർ ഇറക്കിയ ഉത്തരവുകൾ പാലിച്ചേ പറ്റൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവുകൾ ജനങ്ങളുടെ പൊതുതാല്പര്യം പരിഗണിച്ച് പുറപ്പെടുവിക്കുന്നതാണ്.ജനങ്ങൾക്ക് എതിരെയല്ല.സർക്കാരിന് ഇക്കാര്യത്തിൽ സ്ഥാപിത താല്പര്യമില്ല-കോടതി ചൂണ്ടിക്കാട്ടി
ജസ്റ്റിസുമാരായ ഷാജി പി ചാലി, എം ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച് ഇടക്കാല ഉത്തരവിറക്കിയത്. ഒരു മെഡിക്കൽ എമർജൻസി നേരിടാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് നിലവിലുള്ളതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ പറഞ്ഞു.വാളയാറിൽ മാത്രമാണ് കൂടുതൽ പേരുള്ളത്. പാസ് കിട്ടുന്ന മുറയ്ക്ക് അവരെയും കടത്തിവിടും. പാസില്ലാതെ വരുന്നവരെ ആരെയും ഇനി കടത്തിവിടില്ല എന്നതാണ് സർക്കാരിന്റെ നിലപാട്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കോടതി ഞായറാഴ്ച്ച പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു.