തൃശൂർ : ഒരുമാസംമുമ്പ് മരിച്ചതിനെത്തുടർന്ന് ശവസംസ്കാരവും അടിയന്തരവുമെല്ലാം നടത്തിയ പരേതൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടുകാരും നാട്ടുകാരും ഞെട്ടി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് ‘മരിച്ച’ നടുവിൽക്കര വടക്കൻ തിലകൻ (58) എല്ലാവരെയും അമ്പരപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയത്.
ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് നടുവിൽക്കരയിലെ വീട്ടിൽ തിലകൻ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വർഷംമുമ്ബ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 25ന് പുലർച്ചെ 1.30ന് കയ്പമംഗലം കാളമുറിയിൽ വെച്ച് മോട്ടോർ സൈക്കിൾ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു.
ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചാനലുകളിൽ വാർത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാൾ മൃതദേഹം കണ്ട് തന്റെ ബന്ധുവായ നടുവിൽക്കര വടക്കൻ തിലകൻ ആണെന്ന് തിരിച്ചറിഞ്ഞു. മാർച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവിൽക്കരയിൽ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തിൽ ശവസംസ്കാരം നടത്തുകയും ചെയ്തു.
അസ്ഥി സഞ്ചയനം അടക്കമുള്ള കർമ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതർ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മണത്തല സ്കൂളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടിൽ തിരിച്ചെത്തിയതെന്ന് തിലകൻ പറഞ്ഞു. ഒരുമാസംമുമ്പ് ‘മരിച്ച’യാൾ ജീവനോടെ തിരിച്ചെത്തിയതോടെ, ഇനി മരിച്ച യഥാർഥവ്യക്തിയെ കണ്ടുപിടിക്കേണ്ട ഗതികേടിലാണ് പൊലീസ്.