കൊച്ചി: കോവിഡ് 19 പ്രതിരോധം മികച്ച രീതിയിൽ നടപ്പാക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജി നുണപ്രചരണവുമായി രംഗത്തിറങ്ങിയത് തന്റെ പേരിലുള്ള അഴിമതി ആരോപണത്തെ മറയിടാൻ. അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണം മുറുകുന്നുവെന്ന് കണ്ടതോടെയാണ് ഷാജി നുണപ്രചരണം നടത്തിയത്.
ഇതോടെയാണ് ഷാജി മുഖ്യമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും പ്രസ്താവനകളിറക്കി വിവാദം വഴിതിരിച്ചുവിടാൻ ശ്രമിച്ചത്. കേസ് നടപടികൾ കഴിഞ്ഞ കുറേ നാളുകളായി നടന്നുവരികയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് അനുമതി തേടി 05/10/2018 ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ സർക്കാരിന് കത്ത് നൽകി.
19/11/2019 ലാണ് നിയമസഭാ സെക്രട്ടറിക്ക് കേസ് എടുക്കാൻ അനുമതി തേടിക്കൊണ്ടുള്ള വിജിലൻസിന്റെ കത്ത് ലഭിക്കുന്നത്. 13/03/2020 ൽ സ്പീക്കറുടെ അനുമതി കിട്ടി. 16/03/2020 ൽ നിയമസഭാ സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. ഇതിന് കൃത്യം ഒരുമാസത്തിന് ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്.
മുസ്ലീം ലീഗിന്റെ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയാണ് ഷാജിക്കെതിരെ ആദ്യം പരാതി നൽകിയത്. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഇതിനെ തുടർന്നാണ് സർക്കാർ തുടർ അന്വേഷണത്തിന് അനുമതി നൽകിയത്. കണ്ണൂരിലെ അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിന് 2014ൽ പ്ലസ് ടു അനുവദിച്ചു. 25 ലക്ഷം രൂപ അഴീക്കോട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് നിർമാണത്തിന് നൽകണമെന്നായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റിയും സ്കൂൾ മാനേജ്മെന്റും തമ്മിൽ ഉണ്ടാക്കിയ ധാരണ.
2017ൽ ജൂൺ മാസം ചേർന്ന സ്കൂൾ മാനേജ്മെന്റിന്റെ ജനറൽ ബോഡിയിൽ അവതരിപ്പിച്ച വരവ് ചിലവ് കണക്കിൽ ലീഗ് നേതൃത്വം 25 ലക്ഷം രൂപ കൈപ്പറ്റിയതായി എഴുതിവെച്ചിരുന്നു. എന്നാൽ തങ്ങൾ പണം വാങ്ങിയില്ലെന്നും, വാങ്ങാത്ത പണം തങ്ങളുടെ പേരിൽ എഴുതിവെച്ചത് ശരിയായില്ലെന്നും ലീഗ് നേതൃത്വം ആരോപിച്ചു. എന്നാൽ പണം വാങ്ങിയത് ലീഗ് എംഎൽഎ ആയ കെ എം ഷാജിയാണെന്ന് സ്കൂൾ മാനേ്ജ്മെന്റ് വ്യക്തമാക്കി.
അതേത്തുടർന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജില്ലാ കമ്മിറ്റിക്കും പിന്നീട് സംസ്ഥാന കമ്മിറ്റിക്കും ഷാജിക്കെതിരെ പരാതി നൽകിയില്ല. എന്നാൽ ആഭ്യന്തര അന്വേഷണം എവിടെയും എത്തിയില്ല. എന്നാൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ 2017ൽ ഷാജിക്കെതിരെ പരാതി നൽകി. ഈ പരാതിയിന്മേലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
വിജിലൻസ് അന്വേഷണം മുന്നിൽക്കണ്ടാണ് ഷാജി ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് പരാതിക്കാരനായ പത്മനാഭൻ പറഞ്ഞു. ലീഗ് യോഗങ്ങളിൽ ഷാജിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതികളുടെ പകർപ്പ് കൈവശമുണ്ടെന്നും പത്മനാഭൻ പറഞ്ഞു. ഷാജി പണം വാങ്ങിയെന്ന് തനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ആദ്യം പരാതി നൽകിയ മുസ്ലിം ലീഗ് നേതാനായ നൗഷാദ് ഇന്നും പറഞ്ഞു. മുസ്ലിം ലീഗിന്റെ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവുമാണ് ഇപ്പോൾ നൗഷാദ്.