കൽപ്പറ്റ: വയനാട് കർണാടക അതിർത്തിയിയിൽ തടഞ്ഞ ഗർഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് തീരുമാനമായതെന്ന് വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. മുത്തങ്ങ ചെക്ക്പോസ്റ്റ് കടത്തിവിട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ബംഗളൂരുവിൽ നിന്നും വയനാട് വഴി തലശേരിക്ക് വരികയായിരുന്ന ഒമ്പത് മാസം ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് തിങ്കളാഴ്ച രാത്രി മുത്തങ്ങയിലെത്തിയത്. മണിക്കൂറുകളോളം ഇവിടെ കാത്തുനിന്നിട്ടും യുവതിയെ ഉദ്യോഗസ്ഥർ അതിർത്തി കടത്തിവിടാൻ തയ്യാറായില്ല. തുടർന്ന് ഇവർ ബെംഗളൂരുവിലേക്ക് മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ കർണാടക പൊലീസും ഇവരെ തടഞ്ഞു. ഇതോടെ കൊല്ലഗൽ എന്ന സ്ഥലത്ത് കാറിൽ കഴിയേണ്ടി വന്നു.
സംഭവം വാർത്തയായതോടെ ജില്ലാ ഭരണകൂടം യുവതിയെ കടത്തിവാടാമെന്ന് സമ്മതിച്ചു. എന്നാൽ കൂടെയുള്ളവരെ കടത്തിവിടാൻ സമ്മതിക്കാതിരുന്നതോടെ യുവതി ഈ നിർദേശം തള്ളിയത് പ്രതിസന്ധിയായി. മുഖ്യമന്ത്രിയുടെ ഓഫീസിൻരെ ഇടപെടലിനെ തുടർന്ന് ഗർഭിണി നാട്ടിലേക്ക് പോകാൻ തയ്യാറായതായാണ് സൂചന. നാട്ടിൽ ഗർഭിണിയെ ക്വാറന്റീനിൽ പാർപ്പിക്കും. കുട്ടിയെയും ബന്ധുവിനെയും അവർ ഇപ്പോഴുള്ള സ്ഥലത്തുതന്നെ ക്വാറന്റീനിലാക്കുമെന്നാണ് റിപ്പോർട്ട്.
ബംഗളൂരുവിൽ നിന്ന് മുത്തങ്ങ ചെക്ക്പോസ്റ്റിൽ എത്തിയ യുവതി ആറ് മണിക്കൂറോളമാണ് ഇവിടെ കുടുങ്ങി കിടന്നത്. അതിർത്തി കടത്തിവിടാൻ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല. കണ്ണൂർ കളക്ടറേറ്റിൽ നിന്ന് ചെക്ക്പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടർന്നാണ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ എത്തിയത്.
എന്നാൽ കണ്ണൂർ കളക്ടറേറ്റിൽ നിന്ന് അനുമതി കത്ത് ലഭിച്ചിട്ടില്ലെന്ന് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ചെക്ക്പോസ്റ്റിൽ വെച്ച് മോശമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത് എന്ന് ഷിജിലയും ഭർത്താവും ആരോപിക്കുന്നു. കർണാടക അധികൃതർ നൽകിയ യാത്ര അനുമതി ഇവരുടെ കയ്യിലുണ്ടായിരുന്നു.