ലോകം മുഴുവൻ ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ പോരാടുകയാണ്. രോഗ വ്യാപനം തടയാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏവരും വീടുകളിൽ ഒതുങ്ങുകയാണ്. എന്നാൽ ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഇതിന് സാധിക്കുന്നില്ല. ഇതോടെ കല്യാണങ്ങളും ആഘോഷങ്ങളും ഒക്കെ മാറ്റി വെച്ചു.
എന്നാൽ ആരോഗ്യ പ്രവർത്തകയായ ദീപ്തി അവധി എടുത്തത് ഒരേ ഒരു ദിവസം മാത്രമാണ്. അതും സ്വന്തം വിവാഹത്തിന് വേണ്ടി. കൊട്ടും കുരവയും കതിർ മണ്ഡപവും ഇല്ലാതെ സുദീപ് ദീപ്തിയെ മിന്ന് ചാർത്തുകയായിരുന്നു. അധികം ആരും ഇല്ലാതിരുന്ന വിവാഹത്തിന് ശേഷം വധുവിനെ ബൈക്കിൽ ഇരുത്തിയാണ് വരൻ കൊണ്ടുവന്നത്.
ഇത് കണ്ടു നിന്നവർക്കും കൗതുകമായി. മഞ്ചേരി ചെട്ടിയങ്ങാടി സ്വദേശിയായ സുദീപിന്റെയും മേലാറ്റൂർ സ്വദേശിനി ദീപ്തിയുടെയും വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചതാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെയാണ് വിവാഹം നിശ്ചയിച്ചത്. ചെട്ടിയങ്ങാടി വീട്ടിൽ ആയിരത്തോളെ പേരെ വിവാഹത്തിനായി ക്ഷണിച്ചിരുന്നു.
സ്ഥിതിഗതികൾ മാറി മറിഞ്ഞത് ഞൊടിയിണയിലായിരുന്നു. കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു. ഇതോടെ വിവാഹ ആഘോഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് വിവാഹം താലി ചാർത്തലിൽ മാത്രമായി ഒതുക്കി. ലോക്ക് ഡൗൺ കാലം ആയതിനാൽ മുല്ലപ്പൂ മാല കിട്ടിയില്ല. കാർ അലങ്കരിക്കാനുള്ള ഫാൻസി സാധനങ്ങളും ലഭിച്ചില്ല. ഇതോടെ വരൻ രാവിലെ ബൈക്കിൽ ദീപ്തിയുടെ വീട്ടിൽ എത്തി.
തുളസിമാല ചാർത്തി ദീപ്തിയെ ജീവിത സഖിയാക്കി. വേങ്ങരയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുദീപ്. സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയ ദീപ്തി ഇന്നു ഡ്യൂട്ടിക്ക് കയറും. വിവാഹ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.