കൊല്ലം: വിവാഹാഭ്യർഥനയ്ക്ക് അനുകൂല പ്രതികരണമുണ്ടാകാതിരുന്നതോടെ ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും യുവതിയുടെ അമ്മയും പൊള്ളലേറ്റു മരിച്ചു.
തമിഴ്നാട് അംബാസമുദ്രം സ്വദേശി ശെൽവമണി, കൊല്ലം കാവനാട് മുക്കാട് കോൺവെന്റിനു സമീപം റൂബി നിവാസിൽ രാജന്റെ ഭാര്യ ഗേട്ടി (കൊച്ചുമോളി-57) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം
ഗേട്ടിയുടെ രണ്ടാമത്തെ മകൾ സൗദി അറേബ്യയിലാണു ജോലി ചെയ്യുന്നത്. രണ്ടു മക്കളുണ്ട്. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന അവരെ വിവാഹം ചെയ്തുതരണമെന്ന് ശെൽവമണി നിരന്തരം ആവശ്യപ്പെട്ടിരുന്നതായി ഗേട്ടിയുടെ മൂത്തമകൾ പറയുന്നു. ഇവരുടെ ദാമ്പത്യപ്രശ്നം പരിഹരിക്കാൻ നേരത്തേ ശെൽവമണിയും ഭാര്യയും ഇടപെട്ടിരുന്നു.
എന്നാൽ ശെൽവമണിയും യുവതിയുമായി പ്രണയത്തിലാണെന്നു പറഞ്ഞ് ഭാര്യ ഉപേക്ഷിച്ചുപോയി. അതോടെ, മകളെ വിവാഹം കഴിപ്പിച്ചു നൽകണമെന്ന് ശെൽവമണി ഗേട്ടിയോടും ഭർത്താവിനോടും ആവശ്യപ്പെട്ടു. ഇതു നിരസിക്കപ്പെട്ടതോടെയാണു ശെൽവമണിയെത്തി വീടിനു തീകൊളുത്തിയത്.
അതിനിടെ 95 ശതമാനത്തോളം പൊള്ളലേറ്റ ശെൽവമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തടയാനുള്ള ശ്രമത്തിനിടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ ഗേട്ടിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇരുവരും മരിച്ചു.