തിരുവനന്തപുരം: ആറുമാസത്തെ അമേരിക്കൻ വാസം കഴിഞ്ഞ് തിരിച്ചെത്തിയതാണ് തിരുവനന്തപുരം വേട്ടമുക്ക് സ്വദേശി ലേഖയും ഭർത്താവ് സുരേഷും. കോവിഡ് താണ്ഡവമാടുന്ന അമേരിക്കയിൽനിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് 18ന്. വിമാനത്താവളത്തിൽ പരിശോധിച്ച ആരോഗ്യ സംഘം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചു. ആശങ്കയോടെയാണ് ആറുമാസമായി അടഞ്ഞ് കിടക്കുന്ന വീട്ടിലെത്തിയത്.
പാല് മുതൽ പച്ചക്കറി വരെ ഒന്നുമില്ല. വീടെത്തി നിമിഷങ്ങൾക്കകം ആശങ്കയെല്ലാം പറന്നകന്നു. ഒരു തുണിസഞ്ചി നിറയെ അത്യാവശ്യ സാധനങ്ങളുമായി സന്നദ്ധ പ്രവർത്തകർ. ദിവസവും വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ ആരോഗ്യ പ്രവർത്തകരും പൊലീസും. മനസിക സമ്മർദമുണ്ടോ എന്ന അന്വേഷണം വേറെയും. ‘അമേരിക്കയിൽ ഇല്ലാത്ത സുരക്ഷിതത്വമാണ് ഈ മണ്ണിൽ ലഭിക്കുന്നത്. അമ്മയുടെ മടിയിൽ ഇരിക്കുന്ന തോന്നൽ,’ ലേഖ പറയുന്നു.
‘മകളും മരുമകനും ഒന്നര വയസ്സുള്ള കൊച്ചുമകനുമൊപ്പം ന്യൂയോർക്കിലെ സിറാക്യൂസിലായിരുന്നു. ചൈനയിൽ കൊറോണ ബാധിച്ച് തുടങ്ങിയതുമുതൽ കേരളത്തിൽ സ്വീകരിക്കുന്ന നടപടികൾ അറിഞ്ഞിരുന്നു. രോഗം വരില്ലെന്ന ബോധ്യത്തിലോ എന്തോ, അമേരിക്കയിൽ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. 17ന് അവിടുന്ന് തിരിക്കുമ്പോൾ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ പോലും മാസ്ക് ധരിച്ചവർ വിരളം. മറ്റൊരു സാഹചര്യത്തിലെങ്കിൽ ബന്ധുക്കളുടെ സഹായം തേടാമായിരുന്നു.
എന്തുചെയ്യും എന്നറിയാതെ ശരിക്കും വിഷമിച്ചു. എന്നാൽ ഇവിടെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന സർക്കാരുണ്ട്. എന്തിനും ഓടിയെത്തുന്ന നാട്ടുകാരും. ദിവസവും പാലും മറ്റ് അവശ്യ വസ്തുക്കളും ഗേറ്റിൽ എത്തിക്കുന്നു. കാശ് കൊടുത്താൽ പോലും വാങ്ങാറില്ല. വാർഡ് കൗൺസിലറും ഹെൽത്ത് ഇൻസ്പെക്ടറും ആശാ വർക്കറും മുതൽ എല്ലാവരും സ്ഥിരം വിവരങ്ങൾ അന്വേഷിക്കുന്നു. പരാതികളുണ്ടോ എന്നറിയാൻ പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരും മുടങ്ങാതെ വിളിക്കുന്നു.
അമേരിക്കയിൽ അത്യാഹിത വിഭാഗത്തിലല്ലാതെ ഡൊക്ടറെ കാണണമെങ്കിൽ പോലും കുറഞ്ഞത് രണ്ടാഴ്ച കാക്കണം. ചെറിയൊരു പനിയുമായി ഡോക്ടറുടെ അടുത്തേക്ക് ഓടി ചെല്ലാനാകില്ല. എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് മറ്റ് രാജ്യങ്ങൾ കേരളത്തെ കണ്ട് പഠിക്കട്ടെ. ലോകത്തിന്റെ ഒരു ഭാഗത്തും ജനങ്ങളെ ഇങ്ങനെ ചേർത്ത് നിർത്തില്ല. വീട്ടുനിരീക്ഷണം പൂർത്തിയാകാൻ 18 ദിവസം കൂടിയുണ്ട്. അമേരിക്കയിലുള്ള മകളെ ഓർത്ത് മാത്രമാണ് ആശങ്ക.’ ലേഖ പറഞ്ഞു.