വാഷിങ്ങ്ടണ്‍: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് ഭിഷണിയാണെന്ന് നാസ. ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം ഈ പരീക്ഷണത്തിന്റെ ഭാഗമായി മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് പേടിപ്പെടുത്തുന്ന നടപടിയാണെന്ന് നാസയുടെ തലവന്‍ ജിം ബ്രൈഡന്സ്റ്റൈന് വ്യക്തമാക്കി. നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായാണ് ചിതറിത്തെറിച്ചത്. ഇതിന്റെ ഭാഗമായുണ്ടായ അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡന്സ്റ്റൈന് അഭിപ്രായപ്പെട്ടു.
പരീക്ഷണത്തിന്റെ ഫലമായി ബഹിരാകാശത്ത് ഉണ്ടായ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും എന്നാല്‍ നൂറുകണക്കിന് ചെറു കഷ്ണങ്ങളായി ചിതറിയ ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെത്തുക സാധ്യമല്ലെന്നും ബ്രൈഡന്സ്റ്റൈന് പറഞ്ഞു. 10 സെന്റിമീറ്ററോ അതിലധികമോ വലിപ്പമുള്ള 60 കഷ്ണങ്ങള്‍ മാത്രമാണ് കണ്ടെത്താനായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭൂമിയില്‍നിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന കൃത്രിമോപഗ്രഹമാണ്. ഈ ഉപഗ്രഹം സ്ഥിതിചെയ്തിരുന്നത് ബഹിരാകാശ നിലയത്തില്‍നിന്ന് ഏറെ താഴെയാണ്. എന്നാല്‍ പരീക്ഷണത്തില്‍ ചിതറി തെറിച്ച ഉപഗ്രഹ ഭാഗങ്ങളില്‍ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേയ്ക്ക് എത്തിയിരുന്നു.
ഇന്ത്യ നടത്തിയ ഈ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വര്‍ധിപ്പിച്ചെന്നും ബ്രൈഡന്സ്റ്റൈന് പറഞ്ഞു. ഇത് വളരെ ഭയാനകമായ സാഹചര്യമാണെന്നും അസ്വീകാര്യമായ ഇത്തരം നടപടികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാസ കൂടുതല്‍ പഠനം നടത്തുമന്നും ബ്രൈഡന്സ്റ്റൈന് വ്ംയക്തമാക്കി.