ദുബായ്: മുന്‍ ശ്രീലങ്കന്‍ നായകന് സനത് ജയസൂര്യയ്ക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍നിന്നും രണ്ട് വര്‍ഷത്തെ വിലക്ക്. രാജ്യന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അഴിമതിവിരുദ്ധ വിഭാഗമാണ് (എസിയു) ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്ന ജയസൂര്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് നടത്തിയ അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാണ് വിലക്കെന്നാണ് ഐസിസി പറഞ്ഞത്.
എസിയു 2016ല്‍ ഗോളിലെ ക്രിക്കറ്റ് പിച്ച് ക്യൂറേറ്റര്‍ ജയാനന്ദ വര്‍ണവീരയ്ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ ജയസൂര്യയെ സമീപിച്ചെങ്കിലും താരം സഹകരിച്ചില്ല. തുടര്‍ന്നാണ്, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ജയസൂര്യയില്‍ ചുമത്തിയത്.
അര്‍ജുന രണതുംഗെയാണ് 1996 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചതെങ്കിലും ആ നേട്ടത്തിന്റെ മുഖ്യ ശില്പി സനത് ജയസൂര്യ എന്ന ഇടതുകൈയന്‍ ഓള്‍റൗണ്ടറായിരുന്നു. ബാറ്റ്കൊണ്ടും ബോള്‍ കൊണ്ടും ആ ടൂര്‍ണമെന്റില്‍ ഇന്ദ്രജാലം കാട്ടിയ ജയസൂര്യ ശ്രീലങ്കയെ കിരീടം ചൂടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. 1989-2011ല്‍ ഏകദിനക്രിക്കറ്റിലും 1991-2007ല്‍ ടെസ്റ്റിലും ജയസൂര്യ സ്വന്തം മേല്‍വിലാസം കുറിച്ചാണ് മടങ്ങിയത്. ഏകദിനക്രിക്കറ്റില്‍ 12, 000 റണ്‍സും 300 വിക്കറ്റും നേടിയ ഏക താരമാണു ജയസൂര്യ. വിരമിച്ച ശേഷം ചീഫ് സിലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2010-15 കാലത്ത് മഹീന്ദ രജപക്ഷെയുടെ യൂണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടിയിലൂടെ വന്‍ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്തി. 2013ല്‍ തപാല്‍ സേവന വകുപ്പില്‍ ഡപ്യൂട്ടി മന്ത്രിയായി. 2015ല്‍ തദ്ദേശം, ഗ്രാമവികസനമന്ത്രിയായി.