ജക്കാർത്ത: വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ ഇന്തോനേഷ്യയിൽ സ്ത്രീക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. അതേസമയം പങ്കാളിയായ പുരുഷന് 15 ചാട്ടവാറടി മാത്രമാണ് ശിക്ഷ വിധിച്ചത്. ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്ന് സമ്മതിച്ചതിനാലാണ് സ്ത്രീക്ക് ഇത്രയുമധികം ചാട്ടവാറടി വിധിച്ചത്.
അതേസമയം ആരോപണങ്ങൾ നിഷേധിച്ചതിന്റെ പേരിലും മറ്റ് തെളിവുകളില്ലാത്തതിന്റെ പേരിലുമാണ് പുരുഷന് ചാട്ടവാറടി 15ൽ ഒതുക്കിയത്. ഇന്തോനേഷ്യയിലെ ആചെഹ്യിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ശരീഅത്ത് നിയമം പിന്തുടരുന്ന ഏക പ്രദേശമാണ് ആചെഹ്.
ശരീഅത്ത് നിയമപ്രകാരം വിവാഹേതര ബന്ധം, ചൂതാട്ടം, മദ്യപാനം, സ്വവർഗ ലൈംഗികത എന്നിവ ചാട്ടവാറടി നൽകുന്ന കുറ്റകൃത്യങ്ങളാണ്. 2005ൽ ഇന്തോനേഷ്യൻ സർക്കാരുമായി സ്വയംഭരണത്തെക്കുറിച്ച് ഉണ്ടാക്കിയ കരാറിന്റെ പുറത്താണ് ആചെഹ് ശരീഅത്ത് നിയമം പിന്തുടരുന്നത്. വേദന സഹിക്കാനാവാത്തതിനാൽ സ്ത്രീയുടെ ചാട്ടവാറടി ഇടക്കുവെച്ച് നിർത്തിവെച്ചതായി ശിക്ഷ നടപ്പാക്കിയ സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ പറയുന്നു.
അതേസമയം, ബന്ധത്തിൽ പങ്കാളിയായ പുരുഷൻ കിഴക്കൻ ആചെഹ്യിലെ ഫിഷറി ഏജൻസി തലവൻ കൂടിയാണ്. ആദ്യം 30 ചാട്ടവാറടിയായിരുന്നു ഇയാൾക്ക് ആദ്യം ശിക്ഷ വിധിച്ചത്. എന്നാൽ ശരീഅത്ത് സുപ്രീംകോടതിയിൽ ഇയാൾ സമർപ്പിച്ച അപ്പീൽ കോടതി സ്വീകരിച്ചതോടെ 15 ചാട്ടവാറടിയായി കുറയ്ക്കുകയായിരുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.