സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിന പോരാട്ടം ശ്രദ്ധേയമായത് ഗാലറിയിൽ നടന്ന അപ്രതീക്ഷിതമായ വിവാഹാഭ്യർത്ഥയിലൂടെ ആണ്. ഇന്ത്യക്കാരനായ ദീപെൻ മാണ്ഡല്യയും ഓസ്ട്രേലിയൻ സ്വദേശിനി റോസ് വിംബുഷുമാണ് ഈ പ്രണയജോഡികളെന്ന് ഇപ്പോൾ വ്യക്തമായി കഴിഞ്ഞു. സിഡ്നി സ്റ്റേഡിയത്തിൽ ഇന്ത്യ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ഒരു ഇന്ത്യൻ ആരാധകൻ ഓസ്ട്രേലിയക്കാരിയായ തന്റെ സുഹൃത്തിനു മുന്നിൽ വിവാഹഭ്യർത്ഥന നടത്തിയതും സോഷ്യൽമീഡിയയുടെ അടക്കം അഭിനന്ദനം നേടിയതും.
മൂന്നാം വിക്കറ്റിൽ കോഹ്ലി-അയ്യർ കൂട്ട്കെട്ട് ക്രീസിൽ നിലയുറപ്പിക്കുന്ന സമയത്താണ് സംഭവം. റോസിനു നേരെ മോതിരം നീട്ടി മുട്ടുകുത്തി നിൽക്കുന്ന ദീപെൻ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞു.ഇതോടെ ക്രിക്കറ്റ് താരങ്ങളും സഹപ്രവർത്തകരും ആവേശത്തിലായി. ഒന്നര വർഷം മുൻപാണ് റോസിനെ പരിചയപ്പെടുന്നതും പ്രണയത്തിൽ ആവുന്നതും.റോസ് വിവാഹഭ്യർത്ഥന സ്വീകരിച്ചതോടെ കാണികളും ഓസിസ് താരം ഗ്ലെൻ മാക്സവല്ലും അടക്കം പ്രണയിതാക്കൾ കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചു.
ജെറ്റ്സ്റ്റാർ ഓസ്ട്രേലിയ എന്ന സ്ഥാപനത്തിൽ പ്രൊജക്ട് ആൻഡ് റിപ്പോർട്ട് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ദീപെൻ. മാനേജ്മെന്റ് ബിരുദം നേടിയത് സെന്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്സ് ബംഗളൂരുവിൽ നിന്നാണ്. ഏവിയേഷൻ ആൻഡ് മാരിടൈം ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ് കോഴ്സ് ചെയ്യാനാണ് ഓസ്ട്രേലിയയിൽ എത്തിയത്. കോഴ്സ് പൂർത്തിയാക്കിയതിനെ തുടർന്ന് ജെറ്റ്സ്റ്റാർ ഓസ്ട്രേലിയയിൽ ജോലി നേടുകയും ചെയ്തു.
അപ്രതീക്ഷിതമായ ഈ വിവാഹഭ്യർത്ഥനയെ കുറിച്ച് ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോസ് പറഞ്ഞത് ഇങ്ങനെ-‘ആദ്യം ഞാൻ അൽഭുതപ്പെട്ടു. ഇങ്ങിനെ സംഭവിക്കുമെന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഞാൻ വല്ലാതെ പരിഭ്രമിച്ചു.’
കോവിഡ് സാഹചര്യങ്ങളെ കണക്കിലെടുത്താണ് വിവാഹാഭ്യർത്ഥന നടത്തുന്നത്തിനുള്ള തീരുമാനം നീട്ടിവെച്ചതെന്നാണ് എന്ന് ദീപെൻ പറയുന്നത്. ഏകദിന ക്രിക്കറ്റിനിടയിൽ നടന്ന ഈ വിവാഹാഭ്യർത്ഥന വലിയ രീതിയിൽ വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടി.