ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ജന്റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
ഇഎസ്പിഎന്‍ അര്‍ജന്റീന, സ്പോര്‍ട്സ് ലേഖകന്‍ സെസാര്‍ ലൂയിസ് മെര്‍ലോ എന്നിവരും മറഡോണ മരിച്ചതായി സ്ഥിരീകരിച്ചു. മറഡോണയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെന്ന് ട്വിറ്ററില്‍ ലൂയിസ് മെര്‍ലോ പറയുന്നു.
ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ് മറഡോണ. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ കളിക്കാരന് എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണയും പങ്കുവെച്ചിരുന്നു.
തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്രഫുട്ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
കാല്പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളില്‍ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങള്‍ക്കൊണ്ട് സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം.