കൊളംബോ: ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് തുറമുഖങ്ങള്‍ നവീകരിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണിത്. രണ്ട് തുറമുഖങ്ങള്‍ നവീകരിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടുള്ള കരാര്‍ കരാര്‍ ശ്രീലങ്ക ഒപ്പിട്ടു. എന്നാല്‍ കരാറിന്റെ നിയമപ്രാബല്യത്തെക്കുറിച്ച് സംശയം ഏറെയാണ്.
ശ്രീലങ്കന്‍ പാര്‍ലമെന്റ് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രസിംഗെയെ പുറത്താക്കി പകരം മഹീന്ദ രാജപക്സെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഇതുവരെ അംഗീകാരിച്ചിട്ടില്ല. അതിനാല്‍ തന്നെ വിമര്‍ശകര്‍ പറയുന്നത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം ആര്‍ക്കുമില്ലെന്നാണ്.
അഞ്ചുകോടി ഡോളറിന്റെ കരാറാണ് ശ്രീലങ്ക ഒപ്പിട്ടത് എന്നാണ് ശ്രീലങ്കന്‍ തുറമുഖ അതോറിറ്റി പുറത്തുവിട്ട വിവരം. കരാറിന് അനുമതി നല്‍കിയത് രാജപക്സെ സര്‍ക്കാരാണ്.
ശ്രീലങ്ക ഒപ്പുവെച്ചത് കൊളംബോയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജയാ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസനത്തിന് 3.2 കോടിയുടെ കരാര്‍ ചൈന ഹാര്‍ബര്‍ എന്‍ജിനീയറിങ് കമ്പനിക്കും ഷാങ്ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് കണ്ടെയ്നര്‍ നീക്കാനുള്ള മൂന്ന് ക്രെയിനുകള്‍ വാങ്ങാനുള്ള 2.57 കോടിയുടെ കരാറുമാണ്.
എന്നാല്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും രാജപക്സെ സര്‍ക്കാരിന് കരാര്‍ നടപ്പാക്കാനുള്ള അധികാരമില്ലെന്നുമാണ് പുറത്താക്കപ്പെട്ട റനില്‍ വിക്രമ സിംഗെയുടെ വക്താവ് പറയുന്നത്. അതേസമയം കരാറിന് ഒരുമാസം മുമ്പെ സര്‍ക്കാര്‍ അനുമതി ലഭിച്ചതാണെന്ന് ശ്രീലങ്ക തുറമുഖ അതോറിറ്റി പറയുന്നു.