189 പേര് മരണത്തിനിടയാക്കിയ ഇന്തോനേഷ്യന്‍ വിമാന ദുരന്തത്തിന്റെ ബ്ലാക്ക്ബോക്സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബര്‍ 29 നാണ് ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ബ്ലാക്ക്ബോക്സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തയാറാക്കിയ ആദ്യ റിപ്പോര്‍ട്ടാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടല്ല ഇതെങ്കിലും അവസാന പത്തു മിനിറ്റില്‍ സംഭവിച്ചത് എന്താണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നുണ്ട്.
പൈലറ്റുമാര്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്ത പ്രശ്നങ്ങള്‍ പോലും പരിഹരിക്കാതെയാണ് വിമാനം പറന്നുയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ടേക്ക് ഓഫ് ചെയ്ത് 3000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വിമാനം നിയന്ത്രിക്കാനാവാതെ പൈലറ്റുമാര്‍ ബുദ്ധിമുട്ടുകയായിരുന്നു.
ഫ്ലൈറ്റ് കണ്ട്രോള് സിസ്റ്റത്തിന്റെ പ്രശ്നങ്ങള്‍ കാരണം പത്തു മിനിറ്റില്‍ 26 തവണയാണ് വിമാനം താഴേക്ക് മൂക്കുകുത്തിയത്. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടെന്നും ഓറഞ്ച് നിറത്തിലുളള ബ്ലാക്ക് ബോക്സില്‍ നിന്ന് കണ്ടെത്താനായി. എന്നാല്‍ വോയിസ് ഫയലുകള്‍ ബ്ലാക്ക് ബോക്സില്‍ നിന്ന് പുറത്തെടുക്കാന്‍ ടെക് വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല.
തൊട്ടു മുന്‍പത്തെ യാത്രയില്‍ പൈലറ്റുമാര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതു പോലെ വിമാനത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതോടെ വിമാനം കടലിലേക്ക് വീഴുകയായിരുന്നു. ഇതിനു തൊട്ടു മുന്‍പത്തെ യാത്രയില്‍ വിമാനത്തിന്റെ ഫ്ലൈറ്റ് കണ്ട്രോള് സിസ്റ്റം ഓഫ് ചെയ്താണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്ലാക്ക്ബോക്സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തയാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ്. ഒന്നാമത്തേത് വിമാനത്തിലെ പുതിയ ഫീച്ചറിനെ കുറിച്ച് പൈലറ്റുമാര്‍ക്ക് വേണ്ടത്ര അറിവ് ലഭിച്ചിരുന്നില്ല എന്നതാണ്. വിമാനം നിര്‍മിച്ച കമ്പനിയുടെ ഭാഗത്തു നിന്നും പുതിയ സിസ്റ്റത്തെ കുറിച്ച് പരിചയപ്പെടുത്തല്‍ നടന്നിരുന്നില്ല.
രണ്ടാമത്തെ കാര്യം പൈലറ്റുമാര്‍ക്ക് വിമാനത്തിനു എന്താണ് സംഭവിക്കുന്നതെന്നോ, അടിയന്തരമായി എന്താണ് ചെയ്യേണ്ടതെന്നോ കൃത്യമായ അറിവുണ്ടായിരുന്നില്ല. പ്രശ്നമുള്ള സിസ്റ്റം ഓഫ് ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാമത്തെ കാര്യം ടേക്ക് ഓഫ് ചെയ്യും മുന്‍പ് വിമാനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു എന്നതാണ്.