ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ ആശയ പ്രത്യയശാസ്ത്ര ‘ബോംബുകള്‍’ ജനങ്ങളിലേക്ക് എളുപ്പം എത്തിക്കാനായി സ്ത്രീകളെയും കുട്ടികളെയും ഉപകരണങ്ങളാക്കുന്നു. വനിതകളെ ‘പോരാളി’കളാക്കുന്നതു സംബന്ധിച്ച് ഐഎസില്‍ വരുന്ന മാറ്റങ്ങളും പരിശോധിച്ചാല്‍ അപകടകരമായ അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്കെന്നും സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും തിരിച്ചെത്തിയവരുടേതായി നിലവില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ എല്ലാ വിവരങ്ങളെയും കുറച്ചു കാണിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. തിരിച്ചെത്തുന്നവരെ പറ്റിയുള്ള വിവരങ്ങള്‍ പോലും സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും കിങ്‌സ് കോളജ് ലണ്ടന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായ കണക്കില്ലാത്തതും ലോകമെമ്പാടും ഐഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളിലെല്ലാം വനിതകള്‍ വ്യാപകമായി പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2013 ഏപ്രിലിനും 2018 ജൂണിനും ഇടയില്‍ 41,490 വിദേശികള്‍ ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേര്‍ന്നതായാണു കണക്ക്. ഇതില്‍ 4,761 പേര്‍ (13%) സ്ത്രീകളാണ്. 4,640 പേരാകട്ടെ കുട്ടികളും. ഐഎസില്‍ ആകെ ചേര്‍ന്ന വിദേശികളില്‍ 12% വരുമിത്!
മൂന്നു തരത്തിലാണു സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭീകരാക്രമണ പദ്ധതികള്‍, സ്ത്രീകള്‍ മാത്രമുള്ള സെല്‍, കുടുംബ സെല്‍, ഒറ്റയ്ക്ക് ആക്രമണം നടത്തുന്നവര്‍ എന്നിങ്ങനെയാണത്. 2016 ഒക്ടോബറില്‍ മൊറോക്കോയില്‍ നിന്ന് 10 സ്ത്രീകള്‍ പിടിയിലായത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ ബോംബ് ആക്രമണം പദ്ധതിയിട്ടതിനാണ്. ഇവരില്‍ നാലു പേര്‍ ഇന്റര്‍നെറ്റിലൂടെ ഇറാഖിലെയും സിറിയയിലെയും ഐഎസ് അംഗങ്ങളെ വിവാഹം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ട സ്ത്രീകളുടെ സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് സ്ത്രീകള്‍ മാത്രമായി ആക്രമണം പദ്ധതിയിട്ട ആദ്യത്തെ സംഭവവുമായിരുന്നു അത്.
മുഖംമൂടി ധരിച്ച് കറുത്ത കൊടി വീശുന്നവരും മറ്റുള്ളവരുടെ തലയറുക്കുന്നവരുമായ ഭീകരതയാണ് ഐഎസുമായി ബന്ധപ്പെട്ടു ഭൂരിപക്ഷം പേരുടെയും മനസ്സിലുള്ളത്. എന്നാല്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ജഡ്ജുമാരും ഉള്‍പ്പെടെ ഒപ്പം ചേരുമ്പോള്‍ ‘ഭീകരതയുടെ മുഖം’ മാറുമെന്ന തോന്നലാണ് ഐഎസിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടത്തുന്നത് അവകാശപ്പോരാട്ടമാണെന്നു തോന്നിപ്പിക്കുകയെന്ന ലക്ഷ്യവും സ്ത്രീകളെ ഒപ്പം കൂട്ടുന്നതിനു പിന്നിലുണ്ട്.