കൽപ്പറ്റ: വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണം തള്ളി സികെ ജാനു. പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സികെ ജാനു പ്രതികരിച്ചു. ആരോപണത്തിന് പിന്നിൽ രണ്ടു പേരാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സികെ ജാനു പറഞ്ഞു.
സികെ ജാനു എൻഡിഎ സ്ഥാനാർഥിയാകാൻ ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയാണെന്നും കൂടാതെ പാർട്ടിക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിരുന്നെന്നുമാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോടിന്റെ ആരോപണം.
പിന്നീട് കോട്ടയത്ത് നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ലെന്നും തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ജാനു 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറയുന്നു. തിരുവനന്തപുരത്തു വെച്ചാണ് സുരേന്ദ്രൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു അതെന്നും അന്നേദിവസം സികെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത വെളിപ്പെടുത്തി.