ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തിന് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തേക്കാണ് അഞ്ചിരട്ടി വരെ വ്യാപന ശേഷി. ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന് പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവുണ്ടെന്ന് ഇന്ത്യയിലെ പരിശോധനാ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് വ്യക്തമാക്കുന്നു.
രാജ്യത്ത് ഒമിക്രോണിന്റെ അതിവേഗവ്യാപനത്തിനു കാരണം പ്രതിരോധശേഷി മറികടക്കാനുള്ള കഴിവാണ്. ഇതേക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചതായി ഇന്‍സാകോഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് 21 സംസ്ഥാനങ്ങളിലായി ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി.
also read : ഒമിക്രോൺ ഭീതി; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം മാറ്റിവച്ചു; റദ്ദാക്കിയത് 2022ലെ ആദ്യ വിദേശയാത്ര
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 238 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം കണ്ടെത്തിയത്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് റിപ്പോര്‍ട്ടുചെയ്യുന്നത്. ബുധനാഴ്ചമാത്രം 73 കേസുകളുണ്ടായി. മഹാരാഷ്ട്ര (167), ഗുജറാത്ത് (73), കേരളം (65), തെലങ്കാന (62) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്.
ലോകത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുകയാണ്. വാക്സിന് എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ വാക്സിന് എടുത്തവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇത് ശുഭ സൂചനയാണെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന് പറഞ്ഞു.