റിയാദ്: മൂന്നുവർഷമായി നെഞ്ചുരുകി കഴിഞ്ഞിരുന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയുമെല്ലാം പ്രാർഥന സഫലം. മൂന്ന് വർഷം മുമ്പ് റിയാദിൽ കാണാതായ മലയാളി യുവാവിനെ ഒടുവിൽ കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടിയിലെ പുത്തൻപുര വയലിൽ അബ്ദുല്ലത്തീഫ് സക്കീന ദമ്പതികളുടെ മകൻ സമീഹിനെയാണ് കണ്ടെത്തിയത്.
റിയാദിൽ ജോലി ചെയ്യുന്ന സഹോദരൻ സഫീറിന്റെ ഫോണിൽ വിളിച്ചറിയിച്ചാണ് ഇന്നു രാവിലെ സമീഹ് എത്തിയത്. സഹോദരൻ സഫീറിനൊപ്പം മുറിയിൽ കഴിയുകയാണ്. ഇതോടെ മൂന്നുവർഷവും നാലു മാസവും നീണ്ട തിരിച്ചിലിനാണു വിരാമമായത്.
2016 ഡിസംബർ 13നാണ് റിയാദ് ബത്ഹയിലെ ജോലി ചെയ്യുന്ന സ്വകാര്യ ട്രാവൽസിലേക്ക് സുഹൃത്തിന്റെ കാറിൽ സമീപ് മലസിൽ പുറപ്പെട്ടത്. സന്ദർശന വിസയിലെത്തിയ മാതാപിതാക്കൾക്കും റിയാദിലുള്ള സഹോദരൻ സഫീറിനുമൊപ്പം ഉച്ച ഭക്ഷണമെല്ലാം കഴിച്ച് വൈകീട്ട് അഞ്ചോടെയാണ് പോയത്. എന്നാൽ, രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്നറിഞ്ഞത്.
ഓഫിസിൽ അന്വേഷിച്ചപ്പോൾ ഉച്ചയ്ക്കു ശേഷം അവിടെ വന്നില്ലെന്നും മറുപടി ലഭിച്ചു. ഇതോടെ ആശങ്കയിലായ കുടുംബം പലരെയും ബന്ധപ്പെട്ടു. ഇതിനിടെ, തനിക്ക് വഴി തെറ്റിപ്പോയെന്നും ഗൂഗ്ൾ മാപ്പ് പ്രകാരം വന്നുകൊണ്ടിരിക്കുകയാണെന്നു കൂടെ ജോലി ചെയ്യുന്നയാളോട് മൊബൈലിൽ വിളിച്ച് പറഞ്ഞതായും വിവരം ലഭഇച്ചു. എന്നാൽ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു.
തുടർന്ന് കുടുംബം ഉടൻ പോലിസിൽ പരാതി നൽകി. റിയാദ് ദമ്മാം റൂട്ടിൽ 25 കിലോമീറ്റർ അകലെ വരെ സമീഹ് യാത്ര ചെയ്തതായി മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രവാസി സംഘടനകൾ വഴിയും സുഹൃത്തുക്കൾ മുഖേനയും സാമൂഹിക മാധ്യമങ്ങളിലൂടെയും പലവിധ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മൂന്നു മാസത്തെ സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞതോടെ മാതാപിതാക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പോലിസ് രഹസ്യാന്വേഷണ വിഭാഗം, ഗവർണർ ഓഫിസ്, ആശുപത്രികൾ, ജയിലുകൾ, പോലിസ് സ്റ്റേഷനുകൾ, ആഭ്യന്തരമന്ത്രാലയം, ഇന്ത്യൻ എംബസി, റിയാദ് ഗവർണറേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഹോദരനെ തേടി സഫീർ പരാതിയുമായെത്തി. സഹോദരന്റെയും മറ്റുള്ളവരുടെയും പ്രാർഥനകൾ സഫലമാക്കിക്കൊണ്ട് ഇന്നു രാവിലെയാണ് സന്തോഷത്തിന്റെ വിളിയെത്തിയത്.
ബത്ഹയിലേക്ക് വരികയായിരുന്ന സമീഹ് വഴിതെറ്റി ദമ്മാം റോഡിലെത്തിയതായിരുന്നു. അവിടെ നിന്ന് കവർച്ചക്കാരുടെ പിടിയിലായതായാണു വിവരം. അവർ മരുഭൂമിയിലെത്തിക്കുകയും പണവും കാറും മൊബൈലും മോഷ്ടിക്കുകയും ടെന്റിൽ താമസിപ്പിക്കുകയും ചെയ്തു. പിന്നീട് ഒരു മസറയിൽ എത്തിപ്പെട്ടപ്പോൾ അവിടേക്ക് വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവർ മുഖേന സഹോദരനെ ബന്ധപ്പെടുകയായിരുന്നു.