തിരുവനന്തപുരം: ലോക കേരളസഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആർ പി ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബി രവി പിള്ള പറഞ്ഞു. ലോക കേരള സഭ കഴിഞ്ഞു ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന തുകയുടെ ഒരു ഇടപാടും നടത്തിയിട്ടില്ല. ഇത്തരത്തിൽ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തിൽ ഈ ഇനത്തിൽ യാതൊരു തുകയും ഈടാക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു രവി പിള്ള പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവർത്തിക്കുന്നതുമായ ലോക കേരള സഭയിൽ ഞാനും അംഗമാണ്. അവിടെ എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും എന്റെ സഹോദരി സാഹിദരന്മാരാണ്. സ്വന്തം കുടുംബത്തിൽ വന്നു ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്കാരം നമ്മൾക്കില്ല.
ഇപ്പോൾ വന്നിരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയിൽ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകർക്ക് നൽകിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പിൽ വച്ചിട്ടുണ്ടാകാം.
റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ, വിവാദത്തിനു മുൻപ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കിൽ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു. റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകിൽ ഏതു പരിപാടിക്കും ഒരു അഡ്വാൻസ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട് – രവി പിള്ള പറഞ്ഞു.