തൃശൂർ: കൊവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണ പദ്ധതി’ ഗവൺമെന്റ് മെഡിക്കൽ കോളജിൽ യാഥാർത്ഥ്യമായി. പദ്ധതിയുടെ ഭാഗമായി മകൾ ലക്ഷ്മിയുടെ പേരിൽ സുരേഷ് ഗോപി എംപി ആശുപത്രിയിലെ ഒരു വാർഡിലേക്ക് ആവശ്യമായ ഓക്സിജൻ സംവിധാനം ഒരുക്കി.
മകളുടെ പേരിൽ സുരേഷ് ഗോപി വർഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നൽകിയത്. 64 കിടക്കകളിൽ ഈ സംവിധാനം ഏർപ്പെടുത്താൻ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല.
ഒരു കൊറോണ രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പദ്ധതിയാണിത്. കേരളത്തിലാദ്യമായി തൃശൂർ മെഡിക്കൽ കോളജിൽ നടപ്പാക്കിയ പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ് പൂർത്തിയായത്.
ആറുവാർഡുകളിലെ 500 ബെഡുകൾക്ക് അരികിലായാണ് പ്രാണ പദ്ധതി വഴി ഓക്സിജൻ എത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നൽകിയത്.
ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാൻ 12,000 രൂപയാണ് ചെലവ് വരുന്നത്. കഴിഞ്ഞ വർഷം കൊവിഡ് ചികിത്സയുടെ തുടക്കത്തിൽ സിലിണ്ടർ മുഖേനയാണ് ഇവിടെ ഓക്സിജൻ എത്തിച്ചിരുന്നത്. പ്രാണ പദ്ധതി നടപ്പാക്കിതോടെ അതിവേഗം രോഗികൾക്ക് ഓക്സിജൻ ലഭ്യമാകും.
നിലവിൽ പണം കൊടുത്ത് വാങ്ങുന്ന ഓക്സിജനാണ് ഇത്തരത്തിൽ നൽകുന്നത്. എന്നാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ ഓക്സിജൻ നിർമാണപ്ലാന്റ് പൂർത്തിയാകും. ഇതോടെ ഓക്സിജൻ ഈ പ്ലാന്റിൽനിന്ന് ലഭ്യമാക്കും.