തൃശൂര്‍: അവള്‍ക്കു കാഴ്ചയില്ലെന്ന് മറ്റുള്ളവര്‍ പലരും ഒരു പോരായ്മയായി പറഞ്ഞു. പക്ഷെ നിര്‍മലിന് അങ്ങനെ തോന്നിയില്ല, നിര്‍മലിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇന്ദുവാണ് പ്രകാശം പരത്തുന്നത്. മുന്‍ മിസ്റ്റര്‍ കേരളയും ഫിറ്റ്നസ് ട്രെയിനറുമായ നിര്‍മലിന്റെ മനസിന് മസിലിനേക്കാള്‍ കരുത്തുണ്ട്. അതുകൊണ്ട് തന്നെയാണ് കാഴ്ച നഷ്ടപ്പെട്ട കളികൂട്ടുകാരിയെ കൈവിടാതെ ജീവിതത്തിലും കൂടെക്കൂട്ടിയത്.
ആറു വയസ്സുള്ളപ്പോഴാണ് തൃശൂര്‍ കടവല്ലൂര്‍ എളവള്ളി പറങ്ങനാട്ട് ഇന്ദുവിനു കാഴ്ച നഷ്ടമായത്. ആലുവയില്‍ കുട്ടമശേരി ഗവ. ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠിയായി ആലുവ പടമാട്ടുമ്മല്‍ പിബി നിര്‍മല്‍ എത്തി.
അന്നു സൗഹൃദമുണ്ടായെങ്കിലും അത് ഏറെനാള്‍ നീണ്ടുനിന്നിരുന്നില്ല. പിന്നീട് ഇന്ദു ഡിഗ്രിക്കു പഠിക്കുമ്പോള്‍ കൗണ്‍സലിങ് കോഴ്സ് തൃശൂരില്‍ ചെയ്തപ്പോള്‍ യാദൃച്ഛികമായി ക്ലാസില്‍ നിര്‍മല്‍ എത്തി. ഇന്ദുവിന്റെ ഏറ്റവും വലിയ കൂട്ടായി നിര്‍മല്‍ കൈപിടിച്ചു. പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഇന്ദു പിജിക്കു പഠിക്കുമ്പോള്‍ ഐടിഐ കോഴ്സ് കഴിഞ്ഞ് ഡിഗ്രി ക്ലാസില്‍ വീണ്ടും നിര്‍മല്‍.
ഇതിനിടെ ഇന്ദുവിന്റെ അച്ഛന് മരിച്ചു. ഇന്ദു കഠിനമായി പരിശ്രമിച്ചു പരീക്ഷയെഴുതി കനറാ ബാങ്കില്‍ ഓഫിസറായി ജോലി നേടി. ഈ സമയം ഫിറ്റ്നസ് ട്രെയിനറായ നിര്‍മല്‍ രണ്ടുവട്ടം മിസ്റ്റര്‍ കേരളയായി. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു. പിന്നെ യുഎഇയില്‍ ഫിറ്റ്നസ് ട്രെയിനര്‍ ആയി ജോലി നേടി.
അപ്പോഴേക്കും ഇരുവരും മനസ്സിലുറപ്പിച്ചു, ഒരുമിച്ചു ജീവിക്കണം. രണ്ടു മതത്തില്‍പ്പെട്ടത് അവരുടെ സ്നേഹത്തിന് മുന്നില്‍ ഒരു തടസ്സമായിരുന്നില്ല. ഇരുവരും അവരുടെ മതങ്ങളെ ബഹുമാനിക്കുന്നു. മതം മാറ്റം വേണ്ടന്ന് തീരുമാനിച്ചു. വീട്ടുകാരും സമ്മതം മൂളിയതോടെ നിര്‍മലും ഇന്ദുവും ഒന്നായി. വേറിട്ട മതങ്ങളിലായിട്ടും മതം മാറേണ്ടെന്ന തീരുമാനമാണ് ഇന്ദുവും നിര്‍മലും സമൂഹത്തില്‍ പരത്തുന്ന വെളിച്ചം.