തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് രാജ്ഭവനില്‍ നടത്താനാണ് സിപിഎമ്മിന്റെ ആലോചന.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്നതാണ് ഇപ്പോഴത്തെ ധാരണ. എല്‍ഡിഎഫ് യോഗത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സെന്റര്‍ സ്റ്റേഡിയത്തില്‍ ആഘോഷപൂര്‍വമായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്.
സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചൊവ്വാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവും ചേരുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പിബി ആണ്. പിണറായിയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടിമാത്രമാണ്.
മന്ത്രിമാരെ സംബന്ധിച്ചുള്ള സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ കോടിയേരി ബാലകൃഷ്ണന് പിബി യോഗത്തില്‍ അറിയിക്കും. ഇക്കാര്യത്തില്‍ തീരുമാനമായശേഷം സംസ്ഥാനസമിതിയോഗവും എല്‍ഡിഎഫ് യോഗവും ചേരും. തിങ്കളാഴ്ച സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് അറിയുന്ന വിവരം. ഇതിനുമുമ്പായി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി, മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവയില്‍ ധാരണയുണ്ടാക്കും.
സീറ്റ് വിഭജനകാര്യത്തിലടക്കം ഉഭയകക്ഷിചര്‍ച്ചയില്‍ കാര്യക്ഷമമായി ഇടപെട്ട കോടിയേരി ബാലകൃഷ്ണന് തന്നെയാകും ഇതിന്റെയും ചുമതല. ഒറ്റ അംഗങ്ങളുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാകുക.
ഒന്നാം സര്‍ക്കാര്‍ രൂപവത്കരണഘട്ടത്തില്‍ കോണ്‍ഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള ഘടകകക്ഷി. പിന്നീടാണ് കേരള കോണ്‍ഗ്രസ് (ബി) മുന്നണിയിലെത്തിയത്. അവര്‍ക്ക് മന്ത്രിസ്ഥാനം നല്കിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവിയോടെ മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം നല്കി.
ഇത്തവണ, അഞ്ച് ഘടകകക്ഷികള്‍ ഒറ്റഅംഗ പാര്‍ട്ടികളായി മുന്നണിയിലുണ്ട്. ഘടകകക്ഷിയല്ലാത്ത ആര്‍എസ്പി (ലെനിനിസ്റ്റ്) യുമുണ്ട്. അഞ്ചുസീറ്റുള്ള കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെങ്കിലും നല്‍കേണ്ടതുമുണ്ട്.
20 അംഗമന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞസര്‍ക്കാരില്‍ സിപിഎമ്മിനുണ്ടായിരുന്നത്. പിഐക്ക് നാലും എന്‍സിപി, ജെഡിഎസ് എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയില്‍ പരമാവധി 21 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാലും എല്ലാ കക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയുള്ള പൊതുധാരണയാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചയിലുണ്ടാക്കുക. എന്തായാലും ഒട്ടേറെ യുവപ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാണ്.