തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു കലക്ടർ നവ്ജ്യോത് ഖോസ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർടിപിസിആർ പരിശോധന നടത്തണമെന്നു കലക്ടർ അഭ്യർഥിച്ചു. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്ക് ഫോഴ്സ് യോഗത്തിലാണു തീരുമാനം.
ഇന്നു മുതൽ എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാകണം.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണം. ടെസ്റ്റ് നെഗറ്റീവാണെങ്കിൽപ്പോലും രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളിൽ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ടു ദിവസത്തിനകം ആർടിപിസിആർ പരിശോധന നടത്തണമെന്നും കലക്ടർ പറഞ്ഞു.
രോഗ വ്യാപനം തടയുന്നതിനായി ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ ബ്രേക് ദ ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങണം.
ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളോട് നിർദ്ദേശങ്ങളും പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.
അതേസമയം, എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയുമാണ് നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് സുരക്ഷക്രമീകരണങ്ങളോടെയാണ് പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.