വിതുര: വാമനപുരം നദിക്കരയിൽ ചരിഞ്ഞ കാട്ടാനയ്ക്ക് ചുറ്റും നടന്ന് സ്നേഹം പ്രകടിപ്പിച്ചും ഉണർത്താൻ ശ്രമിച്ചും കുട്ടിയാന കാണിച്ച കുസൃതി നാട്ടുകാരുടേയും വനപാലകരുടേയും കണ്ണുനിറച്ചു. ഏതാനും മീറ്ററുകൾ മാത്രം മുന്നോട്ടു പോയ കുട്ടിയാന തിരികെ അമ്മയുടെ അടുത്തേക്കു തന്നെയെത്തി സ്നേഹ പ്രകടനം നടത്തുകയായിരുന്നു. ആനയുടെ ജഡത്തിനു ചുറ്റും ഒട്ടേറെ തവണ ചുറ്റിയ കുട്ടിയാന പിന്നീട് സഹികെട്ട് ജഡത്തിനു പുറത്തു കയറിയും കാലുകൾ അമ്മയാനയുടെ കാലിൽ കയറ്റി വച്ച് ചിന്നം വിളിച്ചും ബഹളമുണ്ടാക്കി കൊണ്ടിരുന്നു.
അമ്മ ആന ഉറങ്ങുകയാണെന്ന് കരുതി തലോടിയും കാലിൽ കയറി നിന്ന് ചിന്നം വിളിച്ചും ഉണർത്താൻ ശ്രമിക്കുകയായിരുന്നു കുട്ടിയാന. കുട്ടിയാനയുടെ കുസൃതി മണിക്കൂറുകളോളം തുടർന്നതോടെ വനപാലകരെത്തി മയക്കുവെടി വെച്ച് കുരുക്കിട്ട് പിടിക്കുകയായിരുന്നു.
കുസൃതിക്ക് ഇടയിൽ ആന ചരിഞ്ഞത് കാണാനെത്തിയ കാഴ്ചക്കാർക്ക് നേരെ കുട്ടിയാന ചീറി അടുത്തതാണ് മയക്കുവെടി വെയ്ക്കാൻ കാരണമായത്. കുട്ടിയാനയെ മയക്കി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി.
വിതുര കല്ലാർ കൊങ്ങൻമരുതുംമൂടിനു സമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 6.30 നായിരുന്നു കാട്ടാനയെ ചരിഞ്ഞ നിലയിലും സമീപത്തു ചുറ്റിത്തിരിയുന്ന നിലയിൽ കുട്ടിയാനയെയും കണ്ടത്. തുടർന്ന് വിവരമറിഞ്ഞും വനം വകുപ്പും പൊലീസും സ്ഥലത്തെത്തി. കാഴ്ചയിൽ വലിയ മുറിവുകളോ മറ്റോ ഇല്ലാതെ ചരിഞ്ഞു കിടന്ന കാട്ടാനയുടെ ജഡത്തിനു സമീപം കുട്ടിയാന തുടർന്നതോടെ കുട്ടിയാനയെ ഇവിടെ നിന്നും മാറ്റാനുള്ള തീരുമാനം വനം വകുപ്പ് അധികൃതർ എടുത്തു.
ഇതിനിടെ കുട്ടിയെ കാട്ടിലേക്കു മടക്കി അയക്കാമെന്ന ആലോചന വന്നെങ്കിലും ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ആനയെ അമ്മയുടെ സാന്നിധ്യമില്ലാതെ കാട്ടിലേക്കു അയക്കേണ്ടതില്ലെന്നു അധികൃതർ തീരുമാനിച്ചു. തുടർന്നു ഉച്ചയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ നിന്നും സ്ഥലത്തെത്തിയ റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി) കുട്ടിയാനയെ വടം ഉപയോഗിച്ചു കുരുക്കിട്ടു പിടിച്ചു. പിന്നാലെ വനം വകുപ്പ് സർജന്റെ നിർദ്ദേശ പ്രകാരം കുട്ടിയാനയെ മയക്കാൻ കുത്തിവയ്പു നൽകി. തുടർന്ന് ജഡത്തിൽ ചാരി മയങ്ങി നിന്ന കുട്ടിയാനയെ ഉച്ചയ്ക്കു രണ്ടോടെ ആർആർടിയുടെ വാഹനത്തിൽ കയറ്റി കാപ്പുകാട്ടേയ്ക്കു അയച്ചു.ഇതിനു ശേഷം ചരിഞ്ഞ ആനയുടെ ജഡത്തിന്റെ പോസ്റ്റ് മോർട്ടം നടത്തി വനത്തിനുള്ളിൽ സംസ്കരിച്ചു. പോസ്റ്റ് മോർട്ടത്തിനു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് പാലോട് ക്യാംപസിലെ ഡോക്ടർമാരായ എസ് നന്ദകുമാർ, പിആർ പ്രത്യുഷ്, ജിഎസ് അജിത് കുമാർ എന്നിവർ നേതൃത്വം നൽകി. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് ആന ചരിഞ്ഞതെന്നാണു പ്രാഥമിക നിഗമനം. ആനയ്ക്കു നാൽപത്തിയഞ്ച് വയസ്സ് പ്രായമുണ്ട്.