സീതത്തോട്: മൊബൈൽ ഫോണിനു റേഞ്ച് ഇല്ലാതെ പഠിപ്പ് മുടങ്ങിയ ആദിവാസി കുട്ടികൾക്ക് ഉരുകളിലെത്തി ക്ലാസെടുത്ത് ഒരുപറ്റം അധ്യാപകർ. അട്ടത്തോട് ഗവ. ട്രൈബൽ സ്കൂളിലെ അധ്യാപകരാണ് നാടിന് മാതൃകയായത്.
സ്കൂൾ തുറക്കും വരെ ആഴ്ചയിൽ 2 ദിവസം വീതം പാഠങ്ങൾ പഠിപ്പിക്കാൻ കുട്ടികൾക്കൊപ്പം അധ്യാപകരും ഇനി ഊരുകളിൽ ഉണ്ടാവും. അധ്യാപകരുടെ പുതിയ പാഠ്യ പദ്ധതിയിൽ ആദിവാസി കുരുന്നുകൾക്കൊപ്പം രക്ഷിതാക്കളും നിറഞ്ഞ സന്തോഷത്തിലാണ്.
പ്രധാന അധ്യാപകൻ ബിജു തോമസിന്റെ നേതൃത്വത്തിൽ അധ്യാപക സംഘം കുട്ടികളെ തേടി ശബരിമല വനത്തിലെ വിവിധ ഊരുകളിൽ എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പിൽ തന്നെ പുതിയ പാഠ്യ ശൈലിക്കു തുടക്കമാകുന്നത്.
ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും പല ഊരുകളിലും റേഞ്ച് കുറവായതു കാരണം ക്ലാസുകൾ കേൾക്കാൻ കഴിയുന്നില്ല. ഇതിനുള്ള പരിഹാര മാർഗമായാണ് കുട്ടികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ബിജു തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരായ ബി അഭിലാഷ്, കെആർ സുമേഷ് ചന്ദ്ര, ആശ നന്ദൻ, ഓഫിസ് ജീവനക്കാരൻ വിനോദ് എന്നിവരടങ്ങിയ സംഘം നേരിട്ടെത്തിയത്.
ഇന്നലെ പ്ലാപ്പള്ളിയിലും ളാഹ മഞ്ഞത്തോട്ടിലുമാണ് ക്ലാസുകൾ തുടങ്ങിയത്. സ്കൂളിൽ എത്തുമ്പോൾ നൽകിയിരുന്നപോലെ തന്നെ പ്രഭാത ഭക്ഷണവും അധ്യാപകർ കരുതിയതതോടെ കുട്ടികളും രക്ഷിതാക്കളും കൂടുതൽ ഹാപ്പിയായി.
അവധിക്കാലത്ത് കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി മേൽ ഉദ്യോഗസ്ഥരോടും സഹപ്രവർത്തകരോടുമായും നടത്തിയ ചർച്ചയിലാണ് ഇങ്ങനെ ഒരു ആശയം വന്നതെന്ന് തിരുവനന്തപുരം അമ്പൂരി സ്വദേശിയായ ബിജു തോമസ് പറയുന്നു.
ശബരിമല കാടിന്റെ ഭാഗമായ ളാഹ മഞ്ഞത്തോട്, പ്ലാപ്പള്ളി, നിലയ്ക്കൽ, പ്ലാന്തോട്, അട്ടത്തോട്, ചാലക്കയം തുടങ്ങിയ ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ആദിവാസികളുടെ മക്കളാണ് അട്ടത്തോട് സ്കൂളിലെ വിദ്യാർഥികൾ. നാൽപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷം കുട്ടികളുടെയും കുടുംബങ്ങൾ ഉൾ വനത്തിലാണ് താമസം.
വനവിഭവങ്ങൾ തേടി പോകുന്ന രക്ഷിതാക്കൾക്കൊപ്പം അവധി ദിവസങ്ങളിൽ കുട്ടികളും പോകുകയാണ് പതിവ്. ദിവസങ്ങൾക്കു ശേഷമാവും ഇവർ കാട് ഇറങ്ങുക. രക്ഷിതാക്കൾക്കൊപ്പം പോകുന്ന കുട്ടികൾ ക്ലാസിൽ മടങ്ങി എത്താൻ വൈകുമ്പോൾ ക്ലാസുകൾ നഷ്ടപ്പെടുന്നത് പതിവാണ്.