സീതത്തോട്: അടുക്കളയിലെ സ്റ്റീല്‍ പാത്രങ്ങള്‍ ചവിട്ടിത്തകര്‍ക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അരണ്ട വെളിച്ചത്തില്‍ നോക്കുമ്പോള്‍ അടുക്കളയിലേക്കു നീണ്ടു വരുന്ന തുമ്പിക്കൈ. പിന്നെ എല്ലാം അതിവേഗമായിരുന്നു. മക്കളായ സുബീഷ്(10), സുബാഷ്(8), സുബിത(7), സുജിത(6), സുബി(4), മൊഷന്യ(3), സുമി(7 മാസം) എന്നിവരുമായി സുഭദ്ര വീടിനു പുറത്തേക്ക് അതിവേഗം ഓടി.
മഞ്ഞത്തോട് ആദിവാസി ഊരില്‍ കഴിഞ്ഞ രാത്രി ഒറ്റയാന്റെ കണ്മുന്പില് നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സുഭദ്രയും 7 മക്കളും. ചൊവ്വാഴ്ച രാത്രി 10 മണി കഴിഞ്ഞായിരുന്നു സംഭവം.
കുറെ അകലെയുള്ള ബന്ധുവിന്റെ വീട്ടിലാണ് അന്ന് സുഭദ്രയും മക്കളും അഭയം തേടിയത്. ബന്ധുവിന്റെ വീട്ടില്‍ നിന്ന് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ ഫോണില്‍ വിവരം അറിയിച്ചു. അധികം വൈകാതെ വനപാലകര്‍ സ്ഥലത്ത് എത്തി. പടക്കം പൊട്ടിച്ചപ്പോള്‍ ആന കാട്ടിലേക്കു പിന്മാറുകയായിരുന്നു.
സുഭദ്രയുടെ ഭര്‍ത്താവ് മോഹനന് തീര്‍ഥാടന പാതയില്‍ വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡിലെ അംഗമാണ്. ഭര്‍ത്താവ് ഡ്യൂട്ടിക്കു പോയിരുന്നതിനാല്‍ കുഞ്ഞുങ്ങളും സുഭദ്രയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജാമ്പാറ സ്റ്റേഷന്റെ പരിധിയിലാണ് മഞ്ഞത്തോട് ആദിവാസി കോളനി. സംഭവം അറിഞ്ഞ് പെരുനാട് പഞ്ചായത്ത് അംഗം പിഎസ് മോഹനന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെഎസ് ഗോപി എന്നിവര്‍ സ്ഥലത്ത് എത്തി.
സുഭദ്രയുടെ വീടിനോടു ചേര്‍ന്നുള്ള വിജയന്, അപ്പു, ഭവാനിയമ്മ എന്നിവരുടെ ഷെഡുകള്‍ക്കും ആന കേടുപാട് വരുത്തി. ഈ മൂന്ന് കുടുംബവും കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയിരിക്കുകയായിരുന്നു. മഞ്ഞത്തോട് ഊരില്‍ 18 കുടുംബങ്ങളാണ് ഉള്ളത്. ഊരിനു ചുറ്റും സൗരോര്‍ജ വേലിയും കൂടുതല്‍ വിളക്കുകളും സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.