മണ്ണാര്‍ക്കാട്: സ്വന്തം രാജ്യം റിപ്പബ്ലിക്കാകുന്ന പ്രഖ്യാപനം രോമഞ്ചത്തോടെയാണു കേട്ടതെന്ന് 1950ല്‍ രാജ്യം റിപ്പബ്ലിക്കായപ്പോള്‍ അന്നത്തെ പരേഡില്‍ പങ്കെടുത്ത സൈനികന് കെപികെ നായര്‍. 1950ല്‍ രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമ്പോള്‍ അസമിലെ കൊഹിമയിലെ ക്യാമ്പില്‍ നടത്തിയ പ്രത്യേക പരേഡും പതാക ഉയര്‍ത്തല്‍ ചടങ്ങുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ഈ 92 വയസ്സുകാരന് കുമരംപുത്തൂരിലെ കെപികെ നായര്‍
സ്വാതന്ത്ര്യം ലഭിക്കുന്നതിന് 6 മാസം മുന്‍പു സൈന്യത്തില്‍ ചേര്‍ന്ന്, സ്വതന്ത്ര ഇന്ത്യയുടെ സേനയില്‍ ദീര്‍ഘകാല സേവനത്തിനു ശേഷം ജോയിന്റ് കമ്മിഷന് ഓഫിസറായി വിരമിച്ച കെപി കുഞ്ഞിക്കണ്ണന് നായര്‍ എന്ന കെപികെനായര്ക്ക് ആദ്യ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്യാണക്കാപ്പിലെ അമ്പാടിയില്‍ വിശ്രമ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് രാജ്യത്തിനു വേണ്ടി അനുഷ്ഠിച്ച സേവനങ്ങളെക്കുറിച്ചു പങ്കുവയ്ക്കാന്‍ ഏറെയുണ്ട്. 1947 ഫെബ്രുവരി 13നാണ് ബ്രിട്ടീഷ് ഇന്ത്യ ആര്‍മിയില്‍ ചേര്‍ന്നത്. ഓഗസ്റ്റ് 14ന് രാത്രി ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു നെഹ്റുവിന്റെ പ്രസംഗം.
സ്വാതന്ത്ര്യത്തോടെ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ കെപികെ നായരടങ്ങുന്ന യൂണിറ്റിനെ മധ്യ പ്രദേശിലെ മോവ് എന്ന സ്ഥലത്തേക്കു മാറ്റി. ഗാന്ധിജി കൊല്ലപ്പെട്ടതാണ് ഓര്‍മകളില്‍ ഏറ്റവും ദുഃഖകരമായ സംഭവമെന്ന് ആറാമത്തെ വയസ്സില്‍ ഗാന്ധിജിയെ നേരിട്ടു കണ്ടിട്ടുള്ള കെപികെ നായര്‍ പറയുന്നു.
പുതിയ രാജ്യം രൂപപ്പെട്ടതിന്റെ എല്ലാ ദാരിദ്ര്യവും പട്ടാള ക്യാമ്പുകളെ ബാധിച്ചിരുന്നു. അന്നത്തെയും ഇന്നത്തെയും സൈന്യത്തിന്റെ സ്ഥിതി വളരെയേറെ വ്യത്യാസമുണ്ട്. ആധുനിക സൗകര്യങ്ങളും ശമ്പളവും പെന്‍ഷനുമെല്ലാം വലിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. വിരമിച്ച ശേഷം, സൈന്യത്തിന്റെ റിസര്‍ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ ലഫ്.കേണലായ മകള്‍ മീനയ്ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ താമസിച്ചപ്പോള്‍ സൈന്യത്തിലെ മാറ്റങ്ങള്‍ നേരിട്ടുകാണാന്‍ സാധിച്ചു എന്നും അദ്ദേഹം പറയുന്നു
1962ലെ ഇന്ത്യ- ചൈന യുദ്ധത്തിലും 1965ലെ ഇന്ത്യ- പാക്കിസ്താന് യുദ്ധത്തിലും പങ്കെടുത്തതിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി കല്യാണക്കാപ്പിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ഇദ്ദേഹം. ഭാര്യ: ശ്യാമള. മകന് വിനോദ് അമേരിക്കയിലെ ടെക്സാസിലാണ്.