കോട്ടയം: കാലൊടിഞ്ഞു തൂങ്ങി മരണത്തെ മുഖാമുഖം കണ്ട കുളക്കൊക്കിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം-മൃഗസംരക്ഷണ വകുപ്പുകള്‍. കഴിഞ്ഞ ഡിസംബര്‍ 15ന് പരുക്കേറ്റതിനെ തുടര്‍ന്ന് കോടിമതയിലെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച കൊക്കിനെയാണ് സമയോചിതമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും രക്ഷിക്കാനായത്.
രണ്ട് വിദ്യാര്‍ഥികളാണു കൊക്കിനെ കൊണ്ടുവന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കൊക്കിന്റെ ഒടിഞ്ഞുതൂങ്ങിയ വലതുകാലില്‍ പഴുപ്പു തുടങ്ങിയിരുന്നു. മരുന്നു വച്ചു പഴുപ്പു മാറിയതിനു ശേഷമേ ശസ്ത്രക്രിയ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ കാലില്‍ മരുന്നു വച്ചു കെട്ടിയ ശേഷം കൊക്കിനെ പാറമ്പുഴയിലെ വനംവകുപ്പിന്റെ ഓഫിസിലേക്കു മാറ്റി.
തുടര്‍ന്ന് പാറമ്പുഴ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫിസിലെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗത്തിലാണു കൊക്കിനെ സംരക്ഷിച്ചത്. ഇടയ്ക്കു തുടര്‍ച്ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാലിലെ പഴുപ്പു മാറിയതോടെ കൊക്കിനു ശസ്ത്രക്രിയ തീരുമാനിച്ചു. വലതുകാലിന്റെ തുട മുതല്‍ മുട്ടു വരെ നൂല്‍വണ്ണത്തിലുള്ള സ്റ്റീല്‍ക്കമ്പി പിടിപ്പിച്ചു.
കാലിലെ ശസ്ത്രക്രിയയ്ക്കു ശേഷം നീണ്ട കാലയളവിലെ പരിചരണത്തിലും ഭക്ഷണ രീതിയിലും കൊക്കിനു വലിയ തോതില്‍ തൂക്കം കൂടി. ഇതോടെ പറക്കാനാവാത്ത അവസ്ഥയായി. ഒരു ദിവസം അരക്കിലോ മീന്‍ (മത്തി) ആണു കൊടുത്തിരുന്നത്. തൂക്കം കുറയ്ക്കാന്‍ പിന്നെ ഭക്ഷണത്തിന്റെ അളവു കുറച്ചു.
തൂക്കം സാധാരണ നിലയിലായതോടെ കൊക്കിനെ ഈരയില്‍ക്കടവിലെ പാടശേഖരത്തില്‍ എത്തിച്ചു പറക്കുന്നതിനും പരിശീലനം നല്കി. ആരോഗ്യം വീണ്ടെടുത്തെന്നു മനസ്സിലായതോടെ കൊക്കിനെ സ്വതന്ത്രമായി പറത്തി വിട്ടു.
ഫോറസ്റ്റ് ഓഫിസര്‍മാരായ എസ് സനീഷ്, ദിവ്യ എസ് രമണന്, പ്രൊട്ടക്ഷന്‍ വാച്ചര്‍ കെഎ അഭീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിചരണം. ജില്ലാ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. എല്‍ജെ കൃഷ്ണ കിഷോറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സകള്‍.