വൈക്കം: വഴിയറിയാതെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം വന്നുപ്പെട്ട് മാനസിക വിഭ്രാന്തിയുള്ള ഇരുപത്തെട്ടുകാരന്, തന്റെ സഹോദരന് സുരക്ഷിതനാണെന്ന് അറിഞ്ഞ് ഒരു സെക്കന്റുപോലും വൈകാതെ കൂട്ടികൊണ്ടുപോകാന് പറന്നെത്തിയ ചേട്ടന്. കാണാതായി മാസങ്ങള്‍ക്കിപ്പുറം സഹോദരങ്ങളുടെ കൂടികാഴ്ച, കണ്ടു നിന്നവരുടെ പോലും കണ്ണുകള്‍ ഈറനണിയിക്കും.
ഡല്‍ഹിയില്‍ നിന്നു വഴി തെറ്റി വൈക്കത്ത് വന്നുപ്പെട്ട ഇരുപത്തെട്ടുകാരന് രവികുമാറിന്റെ കഥ ഇങ്ങനെ, 2020 നവംബര്‍ 30നു മുറിഞ്ഞപുഴ ഭാഗത്തു കൂടി അലഞ്ഞുതിരിഞ്ഞു നടന്ന മാനസിക വൈകല്യമുള്ള ഇരുപത്തെട്ടുകാരന് രവികുമാറിനെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വൈക്കപ്രയാറിലുള്ള ജീവനിലയത്തില്‍ എത്തിച്ചിരുന്നു.
രവികുമാറിനു ജീവനിലയം അധികൃതര്‍ വൈദ്യസഹായവും ശുശ്രൂഷയും നല്കി. വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഡല്‍ഹി സ്വദേശിയാണെന്നു മനസ്സിലാക്കി. തുടര്‍ന്നു രവികുമാറിന്റെ ഫോട്ടോ ഉള്‍പ്പെടെ ജീവനിലയം അധികൃതര്‍ ഡല്‍ഹി മലയാളി സമാജം ഗ്രൂപ്പിലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ നിന്നു ലഭിച്ച നമ്പറില്‍ വിളിച്ച് അന്വേഷിക്കുമ്പോഴാണു രവികുമാര്‍ വൈക്കത്ത് എത്തിയ വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നീട് ചേട്ടന് രാകേഷ്, സുഹൃത്ത് പിന്റുവിനൊപ്പം വൈക്കത്തെ ജീവനിലയത്തില്‍ എത്തി. രവികുമാറിനെ കണ്ടതോടെ സന്തോഷത്താല്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.
3 മാസത്തിനു ശേഷം രവികുമാറിനെ ബന്ധുക്കളെ സുരക്ഷിതമായി ഏല്പിക്കാന് സാധിച്ചതിന്റെ സന്തോഷത്തിലാണു വൈക്കത്തെ ജനമൈത്രി പോലീസും ജീവനിലയം അധികൃതരും. ജീവനിലയം സെക്രട്ടറി ജേക്കബ് പുതുവേലില്‍, ബോര്‍ഡ് അംഗം ജോര്‍ജ് ജോസഫ്, ജനമൈത്രി പോലീസ് പിആര്‍ഒ ടിആര്‍ മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷമാണ് രവികുമാറും ചേട്ടന് രാകേഷും യാത്രയായത്.