എരുമേലി: അടച്ചുറപ്പുള്ള വീട്ടില്‍ ഇനി ധൈര്യമായി കിടന്നുറങ്ങാം. അമ്മയ്ക്കും മുന്ന് പെണ്മക്കള്ക്കും വീട് വച്ചു നല്കി സമൂഹത്തിന് മാതൃകയായി ജനമൈത്രി പോലീസ്. എരുമേലി ജനമൈത്രി പോലീസാണ് ആരോരുമില്ലാത്ത അമ്മയ്ക്കും പെണ്മക്കള്ക്കും കരുതലിന്റെ താങ്ങായി മാറിയത്.
എരുമേലി ജനമൈത്രി പോലീസിലെ കെഎസ് ഷാജിയും ഷെബീര്‍ മുഹമ്മദും 2019 ഓഗസ്റ്റിലെ ഒരു രാത്രി ബീറ്റിനിറങ്ങിയപ്പോഴാണു കുടിലിലെ മുനിഞ്ഞുകത്തുന്ന വിളക്കിനരികെ 3 പെണ്‍കുട്ടികളെയും അമ്മയെയും കാണുന്നത്. പ്ലാസ്റ്റിക് മറ കെട്ടിയ കുടിലില്‍ ചാക്കു വിരിച്ചാണ് ഇവര്‍ കിടന്നിരുന്നത്. ശുചിമുറി ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പു പിതാവ് ഉപേക്ഷിച്ചു പോയ ഇവരുടെ ജീവിതം വളരെ ദുരിതപൂര്‍ണമായിരുന്നു. ഇതിനിടെ മകന് വാഹനാപകടത്തില്‍ മരിച്ചതും ആകെ തളര്‍ത്തി. 23, 21, 20 വീതം വയസ്സുള്ള പെണ്‍കുട്ടികളുമായി അടച്ചുറപ്പില്ലാത്ത വീടിനുള്ളില്‍ കഴിയുന്ന അമ്മയുടെ മുഖം ഷെബീറിനും ഷാജിക്കും മറക്കാനായില്ല.
അവര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചതോടെ അന്നത്തെ സിഐ ദിലീപ് ഖാന് വീടൊരുക്കുന്നതിന് എല്ലാ പിന്തുണയും നല്കി. ജനമൈത്രി പോലീസിന്റെ പൂര്‍ണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി വിനോദ് പിള്ള, ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍, എരുമേലി സ്റ്റേഷനിലെ സിഐമാരായ ആര് മധു, സജീവ് ചെറിയാന് എന്നിവരും വീടിന്റെ നിര്‍മ്മാണ പുരോഗതിയില്‍ പങ്കാളികളായി.
വീടിന്റെ വാര്‍ക്ക ജോലികള്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, സികെടിയു യൂണിയനുകള്‍ സൗജന്യമായി ചെയ്തു. നാട്ടുകാരും വ്യാപാരികളും സാധനസാമഗ്രികള്‍ സൗജന്യമായി നല്കി. 2 മുറി, ഹാള്‍, അടുക്കള, സിറ്റൗട്ട്, ശുചിമുറി എന്നിവ അടങ്ങുന്നതാണു വീട്. എല്ലാ മുറികളും ടൈല്‍ പാകി.
മുട്ടപ്പള്ളിയില്‍ പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ഇന്നലെ എഡിജിപി എസ് ശ്രീജിത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി വി ജയദേവ്, ഡിവൈഎസ്പി സന്തോഷ് കുമാര്‍, ഡിവൈഎസ്പി വിനോദ് പിള്ള, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി, വാര്‍ഡ് അംഗം സതീഷ് ഉറുമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പറവൂരിൽ തല ചായ്ക്കാൻ ഇടമില്ലാതിരുന്ന ദമ്പതികൾക്കു ജനമൈത്രി പോലീസ് സുമനസ്സുകളുടെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകിയിരുന്നു. ബംഗ്ലാവിൽ വേലുക്കുട്ടി-സരസ്വതി ദമ്പതികൾക്കാണ് ജനമൈത്രി പോലീസ് വീടു നൽകിയത്. വീടിന്റെ താക്കോൽ സമർപ്പണം കൊല്ലം അഡീഷനൽ എസ്പി ജോസി ചെറിയാൻ നിർവഹിച്ചു.