ഉദിനൂർ: തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനഘട്ട പ്രചാരണത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ മുന്നണി പോരാളികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് ദേശീയ നേതാക്കളും പ്രചാരണം കൊഴുപ്പിക്കുകയാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിന്റെ പ്രതിപക്ഷമായല്ല, കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിപക്ഷത്താകുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഉദിനൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സംഘാടക സമിതി ചെയർമാൻ വികെ ഹനീഫ ഹാജി പരിപാടിയിൽ അധ്യക്ഷതവഹിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ, സ്ഥാനാർത്ഥി എം രാജഗോപാലൻ, സിപിഎം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗം സികുഞ്ഞികൃഷ്ണൻ, എൽജെഡി ജില്ലാ പ്രസിഡന്റ് ടിവി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി വിവി കൃഷ്ണൻ, പിസി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമർശനഅമ്പുകൾ തൊടുത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവ,ം രംഗത്തെത്തിയിരുന്നു. എൻഡിഎ പ്രചരണയോഗത്തിൽ ശബരിമല വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമർശങ്ങൾക്കെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ശബരിമല ഭക്തരെക്കുറിച്ച് മോഡി കണ്ണീരൊഴുക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും മുൻപ് ഇവിടെ വന്ന് ആചാരസംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് അദ്ദേഹം ഓർക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്തെ തുടർച്ചയായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ഫലിതമാണെന്നും അദ്ദേഹം പറഞ്ഞു.