കമ്പല്ലൂർ: കാസർകോട് കമ്പല്ലൂരിൽ കോവിഡ് ബാധിതനായ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകി ജീവിതം തിരിച്ചുനൽകി അയൽവക്കക്കാരി. കോവിഡ് ബാധിച്ച് അവശനിലയിലായി ബോധംകെട്ട് വീണ കുടുംബനാഥന് പ്രഥമശുശ്രൂഷ നൽകിയാണ് കാട്ടിപൊയിലിലെ പുത്തൻ പുരയ്ക്കൽ മോഹിനി ധീരത കാണിച്ചത്. കോവിഡ് ബാധിച്ച കുടുംബത്തിന് സഹായവുമായി എത്തിയ മോഹിനിയെ അഭിനന്ദിക്കുകയാണ് ഒരു നാടാകെ.
ഈസ്റ്റ് എളേരി പഞ്ചായത്ത് കാട്ടിപൊയിലിലാണ് സംഭവം. ഇവിടെ ഒരു വീട്ടിലെ മുഴുവൻ ആളുകളും കോവിഡ് പിടിപെട്ട് വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടയിലാണ് കുടുംബനാഥൻ ബോധരഹിതനായി വീണത്. ശൗചാലയത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ കുടുംബനാഥൻ ബോധംകെട്ട് വീണത് കണ്ട് ഭാര്യയും മകളും കുഞ്ഞും ഉൾപ്പെട്ട കുടുംബം നിലവിളിച്ചു.
പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടയിൽ ഈ നിലവിളി കേട്ട മോഹിനി അങ്ങോട്ട് കുതിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ ആരും വീടിനകത്ത് കയറാൻ ധൈര്യം കാണിച്ചില്ല. എന്നാൽ, മോഹിനി അടുക്കള വാതിൽ വഴി ഉള്ളിൽ കയറി അദ്ദേഹത്തെ കുടുംബാംഗങ്ങളുടെ സഹായത്തോടെ എടുത്ത് കട്ടിലിൽ കിടത്തി പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.
കുടുംബനാഥൻ കണ്ണുതുറന്നതിന് ശേഷം മാത്രമാണ് അവർ വീടുവിട്ടിറങ്ങിയത്. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നു മോഹിനി വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. നിലവിളി കേട്ടപ്പോൾ മറ്റൊന്നും ഓർത്തില്ലെന്നും എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കണമെന്ന് മാത്രമായിരുന്നു ചിന്തയെന്നും മോഹിനി പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബത്തിന്റെ വീട്ടിലെ കിണറിൽ നിന്നാണ് മോഹിനി എന്നും കുടിവെള്ളം എടുത്തിരുന്നത്. അവർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ പിന്നെയാണ് പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളമെടുക്കാൻ തുടങ്ങിയത്.
മോഹിനിയുടെ ഭർത്താവ് മോഹനൻ 28 വർഷം മുമ്പ് മരിച്ചുപോയതാണ്. മകൻ സന്തോഷ് പത്താം തരത്തിൽ പഠിക്കുമ്പോൾ ഹൃദയവാൽവ് സംബന്ധമായ രോഗത്തെ തുടർന്നും മരിച്ചു. മകൾ സന്ധ്യ ഇപ്പോൾ പത്തനംതിട്ടയിൽ ഭർത്താവ് സുനിലിനൊപ്പമാണ്.