മൂന്നാർ: ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പെട്ടിമുടിയിൽ ആർത്തലച്ച് എത്തിയ വെള്ളത്തിനും കല്ലിനും ചെളിയിലുമായി കാണാതായവരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. എവിടെയും നൊമ്പര കാഴ്ചകൾ മാത്രമാണ്. ഏഴ് വയസുള്ള ലക്ഷണശ്രീയുടെ മൃതദേഹം പുറത്തെടുത്തപ്പോൾ അഞ്ജു മാറോട് ചേർത്ത് അണച്ച വിധമായിരുന്നു.
ലക്ഷണശ്രീയുടെ അമ്മയാണ് അഞ്ജു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അമ്മയോ, കൂടെപ്പിറപ്പോ ആയിരുന്നില്ല, അതിനെല്ലാം അപ്പുറമായിരുന്നു അവർ തമ്മിലുള്ള ബന്ധം. പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നും കഴിഞ്ഞയാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മരണപ്പുതപ്പിനടിയിൽ ലക്ഷണയെ അഞ്ജു തന്റെ മാറോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.
തിരച്ചിൽ സംഘം കരുതിയത് അമ്മയും കുഞ്ഞുമാണ് ഇവർ എന്നായിരുന്നു. അടുത്തടുത്ത ലയങ്ങളിൽ കഴിഞ്ഞിരുന്ന അഞ്ജു മോളുടെയും ലക്ഷണശ്രീയുടെയുടെ ആത്മ ബന്ധം അത്രയുമായിരുന്നു.
മിക്ക ദിവസങ്ങളും അഞ്ജുവിന് ഒപ്പമാണ് ലക്ഷണ ഉറങ്ങിയിരുന്നത്. അത്തരം ഒരു ഉറക്കത്തിനിടെയാണ് ഇരുവരുടെയും ജീവൻ ഉരുൾപ്പൊട്ടൽ കവർന്നെടുത്തത്.
ഉരുൾ പൊട്ടി വീണപ്പോഴും അഞ്ജുമോൾ ലക്ഷണയെ മാതൃ സ്നേഹത്തോടെ ചേർത്തണച്ചു. ലക്ഷണയ്ക്ക് അമ്മയും സഹോദരിയും ഒക്കെയായിരുന്നു അഞ്ജുമോൾ. പല ദിവസങ്ങളിലും അവർ ഒന്നിച്ചാണ്. ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം. അത്രയ്ക്ക് ഇഷ്ടമായിരുന്നു ഇരുവർക്കും പരസ്പരം. അഞ്ജുമോൾക്ക് ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടിരുന്നു.
അമ്മൂമ്മ ചന്ദ്രക്ക് ഒപ്പം പെട്ടിമുടി, പത്തുമുറി ലയത്തിലെ ഏഴാം നമ്പർ വീട്ടിൽ താമസിച്ച് വരികയായിരുന്നു. തൊട്ടടുത്ത ആറുമുടി ലയത്തിലെ നാലാം നമ്പർ വീട്ടിൽ രാജയുടെയും ശോഭനയുടെയും ഏകമകൾ ആയിരുന്നു ലക്ഷണ. തീരെ കുഞ്ഞായിരുന്ന കാലം മുതൽ ലക്ഷണ അഞ്ജുവിന്റെ സ്നേഹ പരിലാളനങ്ങൾ ഏറ്റാണ് വളർന്നത്.
ലക്ഷണയുടെ മാതാപിതാക്കളായ രാജയും ശോഭനയും അഞ്ജുവിന്റെ അമ്മൂമ്മയും ഉരുൾപൊട്ടലിൽ മരിച്ചു. പാലക്കാട് ചിറ്റൂർ കോളജിൽനിന്നു ബിഎ.തമിഴ് പഠിച്ചിറങ്ങിയ അഞ്ജുവിന് അധ്യാപികയാകാനായിരുന്നു മോഹം. ഇതിനായി അടിമാലിയിലെ ബി എഡ് കോളജിൽ പ്രവേശനം നേടുകയും പഠനത്തിനായി പോകാൻ കാത്തിരിക്കുകയുമായിരുന്നു.
കോവിഡ് കാലത്ത് സ്കൂൾ അവധി ആയിരുന്നതിനാൽ അഞ്ജുവും ലക്ഷണയും എപ്പോഴും താമസിച്ചിരുന്നത് ഒന്നിച്ചായിരുന്നു. രാജമലയിലെ തമിഴ് മീഡിയത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ലക്ഷണ. മാത്രമല്ല രണ്ട് മാസം കഴിഞ്ഞാൽ അഞ്ജുവിന്റെ വിവാഹവും നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് മഹാദുരന്തം ജീവനെടുത്തത്.