കൊച്ചി: അരവിന്ദിന്റെ ഹൃദയം ചേർത്തുവെച്ച് നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരിച്ചുപിടിച്ച് 18കാരൻ സൂര്യനാരായണൻ. കഴിഞ്ഞ മാസം 18നാണ് കായംകുളം സ്വദേശി സൂര്യനാരായണന് തിരുവനന്തപുരത്തു നിന്ന് വ്യോമ മാർഗം എത്തിച്ച, അരവിന്ദിന്റെ ഹൃദയം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ചേർത്തുവെച്ചത്.
ജീവിതം വീണ്ടെടുക്കാൻ സഹായിച്ച അരവിന്ദിന്റെ കുടുംബത്തിനോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയോടെയാണ് എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് സൂര്യനാരായണൻ യാത്രയായത്. തുടർ ചികിത്സയ്ക്കുള്ള സൗകര്യാർത്ഥം ആശുപത്രിക്കു സമീപം വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്കാണ് സൂര്യൻ മാറിയിരിക്കുന്നത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. കേരളത്തിന് പുറത്തായിരുന്നു ആദ്യം ചികിത്സ. അവിടെ നിന്ന് ഹൃദയം മാറ്റിവയ്ക്കണമെന്ന് നിർദേശിച്ചതിനെത്തുടർന്ന് ലിസി ആശുപത്രിയിലേക്ക് വരികയായിരുന്നു. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഏതാനും ദിവസങ്ങൾക്കു ശേഷം സൂര്യനാരായണന് ചേരുന്ന ഹൃദയം അവയവ മാറ്റത്തിലൂടെ കിട്ടി എന്ന് കെഎൻഒഎസ് നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ സന്ദേശം എത്തി. മസ്തിഷ്കമരണം സംഭവിച്ച അരവിന്ദിന്റെ ഹൃദയം അടക്കമുള്ള അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരാകുകയിരുന്നു.
ഉടൻതന്നെ ശസ്ത്രക്രിയയ്ക്ക് വേണ്ട ഒരുക്കങ്ങളും ഹൃദയം എത്രയും വേഗം എത്തിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു. ശസ്ത്രക്രിയ തുടങ്ങി നാല് മണിക്കൂറിനുള്ളിൽ അരവിന്ദിന്റെ ഹൃദയം സൂര്യനാരായണനിൽ സ്പന്ദിച്ചു തുടങ്ങി.
രാത്രി 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സൂര്യനാരായണന്റെ അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ നടന്ന 26-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു.