എറണാകുളം: ഊരു വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയതിനെ തുടര്‍ന്ന് 18 വര്‍ഷമായി കൊടുംകാട്ടില്‍ ഒറ്റപ്പെട്ട് ഒരു ആദിവാസി കുടുംബം. ഇടമലയാള്‍ അണക്കെട്ട് പ്രദേശത്ത് നിന്നും അമ്പത് കിലോമീറ്റര്‍ അകലെ ജല സംഭരണിക്ക് സമീപം ഉള് വനത്തിലാണ് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ചെല്ലപ്പനും കുടുംബവും കഴിയുന്നത്.
ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ പോലും ഇല്ലാതെ സര്‍ക്കാരിന്റെ കണക്കില്പ്പെടാതെയാണ് ഈ നാലംഗ കുടുംബം ഇവിടെ ജീവിതം പലര്‍ത്തുന്നത്. ഇടമലയാര്‍ ജലാശയത്തില്‍ മീന്‍ പിടിച്ച് അര്‍ധ പട്ടിണിയില്‍ കഴിയുന്ന മുതുവ സമുദായത്തില്‍പ്പെട്ട ചെല്ലപ്പനും യശോധക്കും പറയാനുള്ളത് ദുരിതങ്ങളുടെ കഥ മാത്രമാണ്. ഈ ഉള്‍വനത്തില്‍ വന്യ മൃഗങ്ങളല്ലാതെ മറ്റാരുമില്ലാതെ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ചെല്ലപ്പനും യശോധയും പറയുന്നതിങ്ങനെ….
ഇരുവരും സഹോദരന്മാരുടെ മക്കളായിരുന്നു. 18 വര്‍ഷം മുമ്പ് ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് ഊരുകൂട്ടം വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നാലെ കോളനിയില്‍ നിന്നും പുറത്താക്കി. കുടില്‍കെട്ടി താമസിക്കാന്‍ ഒരിടമായിരുന്നു ആവശ്യം. ഇതിനെ തുടര്‍ന്ന് കപ്പായത്ത് പാറക്കെട്ടിനുള്ളില്‍ താമസമാക്കി. കാട്ടില്‍ കുടില്‍കെട്ടി താമസിക്കുന്നതിന് വനപാലകരുടെ ഇടപെടല്‍ തടസ്സമായി. ഏറെ ദിവസം കാട്ടിലൂടെ അലഞ്ഞു. ഇതിനിടയില്‍ കാട്ടുകിഴങ്ങുകളും മറ്റും കഴിച്ച് വിശപ്പടക്കി.
ഇടമലയാര്‍ ജലസംഭരണിയില്‍ നിന്ന് പിടിക്കുന്ന മീന്‍ വില്‍ക്കാമെന്ന് വച്ചാല്‍ 30 കിലോമീറ്റര്‍ ചങ്ങാടം തുഴഞ്ഞ് ഇടമലയാര്‍ എത്തണം. അത് വളരെ പ്രയാസമാണ്. മീന്‍പിടുത്തത്തിനുള്ള സൗകര്യം കണക്കിലെടുത്താണ് താമസം ജലാശയത്തിന്റെ തീരത്തുള്ള പാറക്കെട്ടിന് മുകളിലാക്കിയതെന്ന് ഇവര്‍ പറയുന്നു.
ആനയും കടുവയും പുലിയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പാറക്കൂട്ടത്തിന് താഴെ എത്തുമ്പോള്‍ ആദ്യമൊക്കെ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ഇത് ഒരു സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. പലപ്പോഴും ജീവന് രക്ഷപെട്ടിട്ടുള്ളത് തലനാരിഴയ്ക്കാണ്. മക്കളുമൊത്ത് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള ഒരു വീട് വേണെമെന്നാണ് ചെല്ലപ്പന്റെ ആഗ്രഹം. ഇതിനായി ഡീന്‍ കുര്യാക്കോസ് എംപിക്ക് ചെല്ലപ്പന് നിവേദനം നല്‍കിയിട്ടുണ്ട്.
കാലങ്ങളായി ഈ വനജീവിതം തുടങ്ങിയിട്ട്. എന്നാല്‍ ആദിവാസി ക്ഷേമ വകുപ്പോ ജനപ്രതിനിധികളോ ഇതുവരെ സഹായിക്കുന്നതിനുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് ചെല്ലപ്പന്റെ പരാതി.