തുറവൂർ: അച്ഛനും അമ്മയും നഷ്ടപ്പെടാനിടയായ അപകടത്തിനുകാരണമായ വാഹനത്തിന്റെ ഉടമ സഹായവുമായി എത്തിയപ്പോൾ സങ്കടം അടക്കാനാവാതെ മക്കൾ. എസ്വി സ്റ്റോഴ്സ് ഉടമ ഷിബു പട്ടണക്കാടാണ് പോലീസുമായി സ്വാതിക്കും കാശിനാഥിനും സഹായം കൈമാറാനെത്തിയത്.
സ്വാതിയുടേയും കാശിനാഥിന്റേയും അച്ഛനും അമ്മയും മൺമറഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടതേയുള്ളു. അപകടത്തിനുകാരണമായ വാഹനത്തിന്റെ ഉടമതന്നെ സഹായവുമായെത്തിയപ്പോൾ കുട്ടികൾക്ക് സഹിക്കാനായില്ല. അത് കണ്ടു നിന്നുവരുടെ കണ്ണുകൾ പോലും നിറഞ്ഞൊഴുകി.
തുറവൂർ പഞ്ചായത്ത് 16-ാം വാർഡിൽ കാരാളംതറ വീട്ടിൽ ചെല്ലപ്പന്റെ മകൻ സന്തോഷും ഭാര്യ രശ്മിയുമാണ് കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ വാൻ ഇടിക്കുകയായിരുന്നു. സന്തോഷ് അന്നുതന്നെ മരണത്തിനു കീഴടക്കി. രശ്മി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ മക്കളായ സ്വാതി(17), കാശിനാഥ്(10) എന്നിവർ അനാഥരായി.
കുട്ടികളെ സഹായിക്കണമെന്ന അതിയായ ആഗ്രഹം ഷിബു പട്ടണക്കാട് ഇൻസ്പെക്ടർ ആർഎസ് ബിജുവിനെ അറിയിച്ചു. ഇൻഷുറൻസ് തുക കിട്ടുന്നതുവരെ മാസം 5,000 രൂപവച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സന്തോഷിന്റെ ആശ്രിതരുടെപേരിൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചു. മാസംതോറും ഷിബു 5,000 രൂപയും വാഹനത്തിന്റെ ഡ്രൈവറായ മുകേഷ് 2,000 രൂപയും അക്കൗണ്ടിൽ നിക്ഷേപിക്കും.
ശനിയാഴ്ച സന്തോഷിന്റെ വീട്ടിലെത്തിയ ഷിബുവും പട്ടണക്കാട് പോലീസും ബാങ്ക് പാസ്ബുക്കും അടിയന്തര സഹായമായി 10,000 രൂപയും കുട്ടികൾക്ക് കൈമാറി. ഷിബുവിന്റെ മാതൃകാപരമായ പെരുമാറ്റത്തിൽ പട്ടണക്കാട് പോലീസും നാട്ടുകാരും നന്ദിയറിയിച്ചു.