തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്ഡിപിഐയുടെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നവദമ്പതിമാര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസും കണ്ണൂര്‍ വളപട്ടണം സ്വദേശി ഷഹാനയും വ്യാഴാഴ്ച വൈകീട്ടോടെയാണ് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യം നല്‍കി. പെണ്‍കുട്ടിയെ വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഹാരിസണെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയിരുന്നതിനാല്‍ യുവാവിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. മകളെ കാണാനില്ലെന്ന് ഷഹാനയുടെ മാതാവ് വളപട്ടണം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നതിനാല്‍ പെണ്‍കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ടുപോയി.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഷഹാനയുടെ ബന്ധുക്കളും എസ്ഡിപിഐ പ്രവര്‍ത്തകരും വധഭീഷണി മുഴക്കുന്നു എന്നാരോപിച്ചാണ് നവദമ്ബതിമാര്‍ കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നത്. ഇവരുടെ വീഡിയോ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു.
ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഹാരിസണും ഷഹാനയും ഒന്നായത്. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടായത്. മൂന്ന് മാസം മുന്‍പാണ് ഇവരുടെ പ്രണയം ഷഹാനയുടെ വീട്ടില്‍ അറിയുന്നത്. വീട്ടില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ വിഷയം എസ്ഡിപിഐ ഏറ്റെടുക്കുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹാരിസണെ ഫോണില്‍ വിളിച്ചു പലവട്ടം ഭീഷണിപ്പെടുത്തി. ഷഹാനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇത് വകവയ്ക്കാതെ ഇരുവരും ബന്ധം തുടര്‍ന്നു.
ഞായറാഴ്ച ഷഹാനയെ കൂട്ടി കോയമ്പത്തൂര്‍ വഴി ആറ്റിങ്ങലിലെത്തി 17 ന് പൊയ്കവിളയില്‍ ദേവീക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹം കഴിച്ചു.
വിവാഹശേഷം സുഹൃത്തുക്കളുടെ സംരക്ഷണയോടെ ഒളിവില്‍ കഴിയുകയായിരുന്നു. ഹാരിസണിന്റെ വീട്ടില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ എത്തുകയും പച്ചയ്ക്ക് രണ്ടിനെയും കത്തിക്കും എന്നും വീട്ടുകാരെ തീര്‍ത്തുകളയുമെന്നും ഭീഷണി മുഴക്കി. ഇതോടെ ഒരുമിച്ചു ജീവിക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് മനസ്സിലായതോടെയാണ് ഹാരിസണ്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ലൈവിലെത്തി പറഞ്ഞത്.
പോസ്റ്റ് വൈറലായതോടെ ഡിവൈഎഫ്ഐ ജില്ലാ നിര്‍വ്വാഹകസമിതി അംഗം ആര്‍എസ് അനൂപിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഹാരിസണിന്റെ വീട്ടിലെത്തുകയും പൂര്‍ണ്ണ സംരക്ഷണം ഒരുക്കാമെന്നറിയിക്കുകയും ചെയ്തു. ഇവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കി ഡിവൈഎഫ്ഐ നേതാക്കളും ഒപ്പമുണ്ട്.