തൃശ്ശൂർ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. തൃശ്ശൂരിൽ രണ്ടാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരുമ്പിലാവിൽ മുറ്റത്തുനിന്ന് പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയുടെ കൈയിലാണ് നായ കടിച്ചത്. പുത്തംകുളം കുണ്ടുപറമ്പിൽ നീനയാണ് അക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു നായയുടെ ആക്രമണം നടന്നത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൃശ്ശൂരിൽ മറ്റൊരാൾക്കും തെരുവുനായയുടെ കടിയേറ്റു. ചിറ്റാട്ടുകര നടുപന്തിയിൽ കടവല്ലൂർ സ്വദേശി ആഷിക്കിനെയാണ് തെരുവുനായ കടിച്ചത്.
ബൈക്ക് ഓടിക്കുന്നതിനിടെയാണ് നായ ചാടി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ തന്നെയാണ് ആഷിക്കിനും നായയുടെ ആക്രമണമുണ്ടായത്. പ്രതിരോധ വാക്സീൻ എടുക്കാനായി ആഷിക്കിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.