തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളത്തിലാണ് ഓറഞ്ച് അലേര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് പുലര്‍ച്ചെ പുറപ്പെടുവിച്ച അറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
also read: ജീവിക്കാൻ വഴിയില്ല; ഷിബുവിന്റെയും റാണിയുടെയും മരണവാർത്ത കേട്ട ഞെട്ടൽ മാറാതെ ഒരു നാട്
കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്ക്കുന്നു. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്ക്കുന്നു. അതിന്റെ സ്വാധീനത്താല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. സെപ്റ്റംബര്‍ 8ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോരമേഖലകളില്‍ അടക്കം അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.