വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധമെന്ന് നടി മാലാപാർവതി. അതിനെതിരെ ഒരു നടപടിയുണ്ടാവേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പരാതി കിട്ടിയില്ലെങ്കിലും ഐ.സി.സിക്ക് പരിശോധിക്കാൻ അധികാരമുണ്ട്.
വിജയ് ബാബു സ്വമേധയാ മാറിനിൽക്കുമെന്ന അമ്മയുടെ നിലപാട് ഒരു അച്ചടക്ക നടപടിയല്ല. ഐ.സി.സി ചെയർമാൻ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. രാജി വെയ്ക്കരുതെന്ന് തന്നോട് സുധീർ കരമന ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവതി പ്രതികരിച്ചു.
മാലാ പാർവതിയുടെ വാക്കുകൾ;
30ാം തീയതി ഐ.സി.സി ഒരു യോഗം ചേർന്നിരുന്നു. അഞ്ചുപേരാണ് ഇതിലുള്ളത്. ശ്വേതാ മേനോനാണ് ചെയർമാൻ. രചന നാരായണൻകുട്ടി, കുക്കുപരമേശ്വരൻ, അഡ്വ.അനഘ എന്നിവരാണ് എന്നേക്കൂടാതെ കമ്മിറ്റിയിലുള്ളത്. കഴിഞ്ഞദിവസം വൈകീട്ട് ഒരു വാർത്താക്കുറിപ്പ് കാണാനിടയായി. അതിൽ വിജയ് ബാബു സ്വമേധയാ താത്ക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഉണ്ടായിരുന്നത്. അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്ക് അതിലില്ല. അതൊരു അച്ചടക്ക നടപടിയല്ല. സമൂഹത്തിലേക്ക് അത് നൽകുന്ന സന്ദേശം ശരിയായതാണോ എന്ന് സംശയിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മറ്റിയുടെ താഴെയുള്ള സംവിധാനമല്ല ഐ.സി.സി. അതുകൊണ്ട് ഐ.സി.സിയിൽ ഇരുന്നുകൊണ്ട് ആ തീരുമാനത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെ തുടരാൻ സാധിക്കുന്നില്ല. അമ്മയിൽ നിന്ന് രാജിവെക്കുന്നില്ല. അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അമ്മയിൽ ഉറച്ചുനിൽക്കുന്നു. ഒരു കുറ്റകൃത്യം ചെയ്തയാൾ താരസംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കാൻ പാടില്ല. അദ്ദേഹത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും മാറ്റണമെന്ന ആവശ്യമാണ് ഐ.സി.സി ഉന്നയിച്ചത്.