കരുനാഗപ്പള്ളി: കടയൊഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസസ് ഷോറൂം തല്ലി തകർത്തു. കെട്ടിട ഉടമയുടെ ആളുകളാണ് ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർക്കാനെത്തിയത്. നൂറിലധികം പേർ മൂന്നു ബസുകളിലായി എത്തിയായിരുന്നു അക്രമം. കരുനാഗപ്പള്ളി പുള്ളിമാൻ ജംക്ഷനിൽ ഏഴു വർഷമായി പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോം എന്ന സ്ഥാപനമാണ് തല്ലിതകർത്തത്.
കട ഒഴിയാത്തതിനാൽ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറിലധികം പേരാണ് അക്രമം നടത്തിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കടയുടെ മുൻഭാഗം പൊളിച്ചു നീക്കേണ്ടതാണ്. എന്നാൽ കട പൂർണമായും ഒഴിയണമെന്നാണ് കെട്ടിടം ഉടമ ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ച നടന്നു വരികെയാണ് അക്രമ സംഭവം ഉണ്ടായതെന്ന് സ്ഥാപനം ഉടമ പറയുന്നു.
പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും വ്യാപാരികൾ പറയുന്നു. അക്രമികൾ കടയുടെ ഷട്ടറുകൾ തകർത്ത് അകത്തു കയറി ഇലക്ട്രോണിക് സാധനങ്ങളും ഇന്റീരിയർ വർക്കുകളും നശിപ്പിച്ചു. സിസിടിവിയുടെ ഡിവിആറും കടയിലെ മറ്റു വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും എടുത്തുകൊണ്ടു പോയി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
ഒരു മണിക്കൂറിലേറെ അക്രമികൾ അഴിഞ്ഞാടിയിട്ടും പോലീസ് ഇടപെട്ടില്ലെന്നാണു പരാതി. സംഭവത്തെ തുടർന്ന് വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു.