മലപ്പുറം: വിവാഹജീവിതത്തിന്റെ സ്വപ്‌നങ്ങളെ സ്വരുക്കൂട്ടി, പ്രിയതമയ്ക്ക് ഒരായുസ്സ് മുഴുവന്‍ കൂട്ടിരിക്കുന്ന ഓര്‍മ്മകള്‍ നല്‍കി സഫ്‌വാന്‍ യാത്രയായി. കിനാക്കള്‍ കണ്ടു തുടങ്ങിയ അതേ കല്യാണപ്പന്തലില്‍ ഒരിക്കല്‍ കൂടി സഫ്വാനെത്തിയപ്പോള്‍ കൂട്ടക്കരച്ചിലാണ് ഉയര്‍ന്നത്. കല്ല്യാണ ആരവും ഉയരേണ്ട വീട്ടില്‍ നിന്നുയര്‍ന്നത് പൊട്ടിക്കരച്ചിലാണ്.
ഓഗസ്റ്റ് 12നായിരുന്നു മലപ്പുറത്തെ പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മല്‍ സഫ്വാന്റെ വിവാഹം. രണ്ടു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15, ബുധനാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ തനിച്ചാക്കി അവന്‍ പോയ്മറഞ്ഞപ്പോള്‍ വേദനയില്‍ നീറിയത് ഒരു നാടു കൂടിയാണ്. ജംഷീനയുടെ കൈ പിടിച്ച് ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാന്‍ സഫ്വാന് രണ്ടു ദിവസം തന്നെ ധാരാളമായിരുന്നു.
അയല്‍വാസിയും സുഹൃത്തുമായ പാണ്ടികശാല അസ്‌കറിന്റെ വീട്ടിലെ മണ്ണിടിച്ചില്‍ കണ്ടാണ് സഫ്വാനും പിതാവ് മുഹമ്മദലിയും വീടിനു പിന്നില്‍ വച്ചിരുന്ന കോഴിക്കൂട് മാറ്റാനായി പോയത്. അപ്പോഴാണ് മരണം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ അവരുടെ അടുത്തേക്കും എത്തിയത്. ഓടി മാറാന്‍ ശ്രമിച്ചപ്പോഴേക്കും ഇരുവരും മണ്ണിനടിയില്‍ കുടുങ്ങി. സ്വപ്നങ്ങള്‍ ബാക്കിവച്ച് സഫ്വാന്‍ മരണത്തിനൊപ്പം പോയി. മുഹമ്മദലിക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
ദുരന്ത നിവാരണത്തിനുള്ള സന്നദ്ധ സംഘടനയായ വിഖായയുടെ വളണ്ടിയര്‍ കൂടിയായ സഫ്വാന്റെ മരണത്തില്‍ നാട് മുഴുവന്‍ തേങ്ങുകയാണ്. കല്യാണത്തിനു ഒരുക്കിയ പന്തലില്‍ തന്നെയായിരുന്നു സഫ്വാന്റെയും പിതാവിന്റെയും മരണാനന്തര ചടങ്ങുകളും.